ഹൈദരാബാദ്: നരേന്ദ്രമോദിയെയും ബിജെപിയെയും അധികാരത്തിൽ നിന്നിറക്കാനുളള തന്ത്രങ്ങൾ മെനയാൻ രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറുമായി 300 കോടി രൂപയ്‌ക്ക് കരാറുണ്ടാക്കിയെന്ന ആരോപണത്തിൽ വിശദീകരണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഹൈദരാബാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപണം നിഷേധിച്ച കെസിആർ പക്ഷെ ദേശീയ രാഷ്‌ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ പ്രശാന്ത് കിഷോറുമായി സഹകരിക്കുന്നുണ്ടെന്ന് തുറന്ന് സമ്മതിച്ചു.
7-8 വർഷങ്ങളായി പ്രശാന്ത് കിഷോർ തന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഒരിക്കലും പണത്തിന് വേണ്ടി പ്രവർത്തിച്ചിട്ടില്ല. രാജ്യത്തോടുളള പ്രശാന്ത് കിഷോറിന്റെ ആത്മാർത്ഥത നിങ്ങൾക്ക് മനസിലാകില്ലെന്നും കെസിആർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ദേശീയതലത്തിൽ ഒരു മാറ്റം കൊണ്ടുവരാൻ ഞാൻ പ്രശാന്ത് കിഷോറുമായി ചർച്ചയിലാണ്. ഇതിനായി അദ്ദേഹം തന്നോടൊപ്പം പ്രവർത്തിക്കുന്നുമുണ്ട്. എന്നാൽ ഇതിലാർക്കാണ് പ്രശ്‌നമുളളതെന്നും ആരാണ് പ്രശാന്ത് കിഷോറിനെ ഒരു ബോംബായി കാണുന്നതെന്നും കെസിആർ ചോദിച്ചു.
കഴിഞ്ഞ മാസവും ഹൈദരാബാദിന് പുറത്തുളള ഫാം ഹൗസിൽ കെസിആറുമായി പ്രശാന്ത് കിഷോർ ചർച്ചകൾ നടത്തിയിരുന്നു. 2024 പൊതു തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികളെ കോർത്തിണക്കി മുന്നണി നയിക്കുകയാണ് കെസിആറിന്റെ ഉദ്ദേശ്യമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അടുത്തിടെയായി ബിജെപിക്കും പ്രധാനമന്ത്രിക്കുമെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നതിലും കെസിആർ ലക്ഷ്യമിടുന്നത് ഇതാണെന്നാണ് റിപ്പോർട്ടുകൾ.
ബംഗാൾ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോർ ആയിരുന്നു. എന്നാൽ ഇതിന് ശേഷം ഈ ജോലി അവസാനിപ്പിക്കുന്നതായും അദ്ദേഹം പ്രസ്താവിച്ചിരുന്നു. തൃണമൂലിന് തുടർഭരണം നേടിക്കൊടുക്കാൻ കഴിഞ്ഞെങ്കിലും ബിജെപി മികച്ച നേട്ടമുണ്ടാക്കിയത് പ്രശാന്ത് കിഷോറിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ ഐക്യം സ്വപ്‌നം കണ്ട് നേരത്തെയും നേതാക്കൾ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരുന്നു. എന്നാൽ ഇത്തരം കൂട്ടുകെട്ടുകളൊക്കെ അഭിപ്രായ ഐക്യമില്ലാത്തതിനാൽ പൊളിഞ്ഞുവീഴുന്ന കാഴ്ചയാണ് കണ്ടത്.
Comments