ന്യൂഡൽഹി: റഷ്യ യുക്രെയ്‌നിൽ നടത്തുന്ന യുദ്ധത്തിൽ ഇന്ത്യയുടെ ഇടപെടൽ ആശ്യപ്പെട്ട് ബ്രിട്ടൺ. എത്രയും പെട്ടെന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾക്ക് ഇന്ത്യ മുൻകൈ എടുക്കണമെന്ന നിർണ്ണായ ആവശ്യമാണ് ബ്രിട്ടൺ ഉന്നയിച്ചത്. റഷ്യ-യുക്രെയ്ൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ ഫോണിലൂടെയാണ് ആശങ്കകൾ പങ്കുവെച്ചത്. മേഖലയിൽ റഷ്യക്കെതിരെ ഉപരോധമെന്ന വിഷയത്തിൽ ഐക്യരാഷ്‌ട്രസഭയിലെ വോട്ടിംഗിൽ ഇന്ത്യ വിട്ടുനിന്നത് ബ്രിട്ടനേയും അമേരിക്കയേയും സമ്മർദ്ദത്തിലാക്കിയിരുന്നു. ബ്രിട്ടന്റെ താൽപ്പര്യവും ഇന്ത്യ-ബ്രിട്ടീഷ് സഖ്യം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട തുടർചർച്ചകളും ഇരുവരും അവലോകനം ചെയ്തു.
റഷ്യ-യുക്രെയ്ൻ വിഷയത്തിൽ ഒരു യുദ്ധത്തിലേക്ക് നയിച്ച സാഹചര്യവും അതിൽ ഇന്ത്യയുടെ അതൃപ്തിയും നരേന്ദ്രമോദി ബോറിസ് ജോൺസനെ അറിയിച്ചു. മേഖലയുടെ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവുമായ ഐക്യം നിലനിർത്താൻ റഷ്യയും യുക്രെയ്‌നും ചർച്ചകൾ തുടരണമെന്ന ആവശ്യവും നരേന്ദ്രമോദി മുന്നോട്ട് വെച്ചെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിക്കുന്നത്. മേഖലയിലെ ശക്തമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കൊറോണ കാരണം റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ എത്താൻ സാധിക്കാതിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ ഇന്ത്യയിലേക്ക് നരേന്ദ്രമോദി വീണ്ടും ക്ഷണിച്ചു. ഇന്ത്യ-യുകെ റോഡ്മാപ്പ് 2030 പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം നടന്ന സമ്മേളനത്തിന്റെ തുടർപ്രവർത്തനവും ഇരുവരും വിലയിരുത്തി. ഇന്ത്യ-ബ്രിട്ടൺ വാണിജ്യവ്യവസായ പങ്കാളി ത്തം വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി.
Comments