ഇടുക്കി: ഇടുക്കിയിൽ പഴയ എക്‌സൈസ് ചെക്ക്‌പോസ്റ്റുകളുടെ ഭൂമി കൈയ്യേറിയതായി കണ്ടെത്തൽ. തേവാരം മെട്ട്, പതിനെട്ടാംപടി, ചതുരംഗപ്പാറ ചെക്ക് പോസ്റ്റുകളുടെ ഭൂമിയാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയത്. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ കയ്യേറ്റം സ്ഥിരീകരിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ വിഎ സലീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
സർക്കാർ ഭൂമി വ്യാപകമായി കയ്യേറിയതായി പൊതുപ്രവർത്തകരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. ഇടുക്കിയുടെ അതിർത്തി മേഖലകളിൽ പതിറ്റാണ്ടുകൾക്കുമുമ്പ് പ്രവർത്തിച്ചുകൊണ്ടിരുന്ന ചെക്ക്‌പോസ്റ്റുകളുടെ സ്ഥലമാണ് അന്യാധീനപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. പതിനെട്ടാം പടി, ചതുരംഗപ്പാറ തേവാരംമെട്ട് എന്നിവിടങ്ങളിലെല്ലാമായിരുന്നു ചെക്ക് പോസ്റ്റുകൾ സ്ഥിതിചെയ്തിരുന്നത്.
എന്നാൽ എഴുപതുകളോടെ ചെക്ക് പോസ്റ്റുകൾ എല്ലാം തന്നെ നിർത്തലാക്കുകയായിരുന്നു. തമിഴ്‌നാട്ടിൽനിന്നുള്ള പാതകൾ അടഞ്ഞതോടെയാണ് ചെക്ക്‌പോസ്റ്റുകൾ പൂട്ടിപ്പോയത്. ഇതിനു സമാന്തരമായി കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ ചെക്ക് പോസ്റ്റുകൾ ആരംഭിക്കുകയും ചെയ്തു. പൂട്ടിപ്പോയ ചെക്ക്‌പോസ്റ്റുകളുടെ അടയാളങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ഇവിടങ്ങളിലെ ഭൂമികളിൽ കയ്യേറ്റം നടന്നിട്ടുള്ളതായാണ് എക്‌സൈസിന്റെ പ്രാഥമിക വിലയിരുത്തൽ.
അതിനിടെ ജില്ലയിൽ പുതിയ എക്‌സൈസ് ചെക്ക് പോസ്റ്റ് തുറക്കാൻ വകുപ്പ് നടപടി തുടങ്ങി. അതിർത്തികളിലൂടെ മദ്യവും ലഹരിവസ്തുക്കളും വ്യാപകമായി കടത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ പരിശോധനാ കേന്ദ്രങ്ങൾ തുറക്കാൻ എക്‌സൈസ് വകുപ്പ് തീരുമാനിച്ചത്. ഇതിനുപുറമെ തേവാരംമെട്ട്, തേവാരം റോഡ് തുറക്കുന്നതോടെ തേവാരം മെട്ടിൽ പുതിയ ചെക്ക്‌പോസ്റ്റ് തുടങ്ങാനും പദ്ധതിയുണ്ട്.
Comments