കോഴിക്കോട്: ഭൂരഹിതരുടെ വിഭാഗത്തിൽ പത്തുവർഷം മുൻപ് കിട്ടിയ മൂന്നുസെന്റ് ഭൂമിയിൽ വീടുവയ്‌ക്കാനാവാതെ വലയുകയാണ് കോഴിക്കോട് കുരുവട്ടൂർ സ്വദേശിനി ഉഷയും കുടുംബവും. കാമ്പ്രമലയിലാണ് ഉഷയ്‌ക്ക് വീടുവയ്‌ക്കാൻ സർക്കാർ മിച്ച ഭൂമി നൽകിയത്. ഇവിടേക്ക് സഞ്ചാരയോഗ്യമായ വഴിയില്ല. ചെങ്കുത്തായ കയറ്റവും ഊടുവഴികളും കടന്നുവേണം ഇവിടെയെത്താൻ. വെളളമോ, വൈദ്യുതിയോ ഇല്ലാത്ത കാട്ടുപ്രദേശത്താണ് 168 കുടുംബങ്ങൾക്ക് ഭൂമി പതിച്ചുനൽകിയത്.
ലൈഫ് ഭവനപദ്ധതയിൽ വീട് അനുവദിച്ചുകിട്ടിയെങ്കിലും അടിസ്ഥാനസൗകര്യമില്ലാത്തതിനാൽ വീടുവയ്‌ക്കാൻ ആവാത്ത സ്ഥിതിയാണ്. അടിസ്ഥാന സൗകര്യമൊരുക്കണണെന്ന ആവശ്യവുമായി ഉഷ കലക്ടറേറ്റിലും വില്ലേജിലും കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കേണ്ടത് പഞ്ചായത്താണെന്ന നിലപാടിൽ കയ്യൊഴിയുകയാണ് കലക്ടറേറ്റ് അധികൃതർ.
എന്നാൽ സർക്കാർ പതിച്ചു നൽകിയാൽ റവന്യൂവകുപ്പു തന്നെയാണ് ഇക്കാര്യം ചെയ്യേണ്ടതെന്നാണ് പഞ്ചായത്ത് പറയുന്നത്. ചെന്നിക്കോട്ട് പറമ്പിൽ 11 വർഷമായി ഉഷയും രണ്ടുമക്കളും ഭർത്താവുമടങ്ങുന്ന നിർധനകുടുംബം 3,500 രൂപ വാടകകൊടുത്താണ് കഴിയുന്നത്. വീടുവയ്‌ക്കാൻ വാസയോഗ്യമായ ഭൂമി വേറെ അനുവദിച്ചു നൽകണമെന്ന തന്റെ ആവശ്യം പ്രധാനമന്ത്രിക്കു സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉഷയും കുടുംബവും
Comments