സ്വർണ വില അനുദിനം വർദ്ധിക്കുന്ന ഈ സാഹചര്യത്തിൽ, നമ്മൾ ഉപേക്ഷിക്കുന്ന ഇലക്ട്രോണിക് വേസ്റ്റുകളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാം എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ? ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്നും സ്വർണം ലഭിക്കുമെന്നോ? ചുമ്മാ തമാശ പറയല്ലേ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ സംഗതി സത്യമാണ്. യുകെയിലെ റോയൽ മിന്റിൽ നൂറ് കിലോ സ്വർണം ഇത്തരത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് വേർതിരിക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു.
സൗത്ത് വെയിൽസിലെ ലാൻട്രിസാന്റിലെ പുതിയ പ്ലാന്റിലാണ് റോയൽ മിന്റ് പദ്ധതി ആരംഭിക്കുന്നത്. കേടായ ലാപ്ടോപ്പുകളിലെയും ഫോണുകളിലെയും സർക്യൂട്ട് ബോർഡിൽ നിന്നും വേർതിരിച്ചെടുക്കുന്ന സ്വർണം ഉപയോഗിച്ച് നായണങ്ങളും സ്വർണക്കട്ടികളും ഉപയോഗിക്കാനാണ് റോയൽ മിന്റ് ലക്ഷ്യമിടുന്നത്. അടുത്ത വർഷം മുതൽ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും റോയൽ മിന്റ് അറിയിച്ചു.
സർക്യൂട്ട് ബോർഡുകളിൽ ഇത്തരത്തിൽ പല അമൂല്യമായ ലോഹങ്ങളും ഒളിച്ചിരിപ്പുണ്ടെന്നാണ് റോയൽ മിന്റ് അവകാശപ്പെടുന്നത്. ചെറിയ അളവിൽ ആണെങ്കിൽ പോലും ഇവ എല്ലാ സർക്യൂട്ട് ബോർഡുകളിൽ ഉണ്ടാവും എന്നാണ് റോയൽ മിന്റ് പറയുന്നത്. എന്നാൽ ഇവ ഉപയോഗ ശൂന്യമായാൽ ആളുകൾ വലിച്ചെറിയുന്നത് കൊണ്ടാണ് സ്വർണം വേർതിരിച്ചെടുക്കാൻ സാധിക്കാത്തത്.
കനേഡിയൻ സ്റ്റാർട്ടപ്പായ എക്സൈറുമായി സഹകരിച്ച് സ്വർണം വേർതിരിച്ചെടുക്കാനുള്ള രാസ ലായനി വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് റോയൽ മിന്റ് അറിയിച്ചു. ഏകദേശം 1,100 വർഷം പഴക്കമുള്ള സ്ഥാപനമാണ് റോയൽ മിന്റ്.
‘വലിച്ചെറിയപ്പെടുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ ലോകത്തിലെ സ്വർണത്തിന്റെ ഏഴ് ശതമാനത്തിന് തുല്യമാണ്. ഇത് തിരിച്ചറിഞ്ഞ ശേഷമാണ് ഇത്തരത്തിൽ ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കാൻ ഞങ്ങൾ ഇറങ്ങിത്തിരിച്ചത്’ റോയൽ മിന്റ് ചീഫ് ഗ്രോത്ത് ഓഫീസർ സീൻ മില്ലാർഡ് പറഞ്ഞു. ലോകത്ത് ഇലക്ട്രോണിക് മാലിന്യങ്ങളുടെ അളവ് അനുദിനം വർദ്ധിച്ച് വരികയാണെന്നും അവയ്ക്ക് ഒരു പരിഹാരമായിരിക്കുമിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















