കാബൂൾ : അഫ്ഗാനിസ്ഥാനിലെ പെൺകുട്ടികളുടെ മൗലികാവകാശങ്ങൾ പോലും ഇല്ലാതാക്കി താലിബാന്റെ പുതിയ നീക്കം. പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതിയെന്നും അതിനപ്പുറത്തേക്ക് പഠിക്കേണ്ട ആവശ്യമില്ലെന്നും താലിബാൻ ഭരണകൂടം ഉത്തരവിട്ടു. അദ്ധ്യയന വർഷം തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിത പ്രഖ്യാപനം.
ഇസ്ലാമിക നിയമപ്രകാരം ഒരു പുതിയ പദ്ധതി തയ്യാറാക്കുന്നത് വരെ സ്‌കൂളുകൾ അടഞ്ഞ് കിടക്കുമെന്നാണ് താലിബാൻ പറയുന്നത്. സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ നൽകണമെന്നാണ് ലോകരാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെടുന്നത്. എന്നാൽ അത്തരത്തിൽ ഒരു നടപടിയും ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല. അന്താരാഷ്‌ട്രതലത്തിൽ അംഗീകാരം നേടാനുള്ള താലിബാൻശ്രമങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ ദിവസം പെൺകുട്ടികൾക്ക് വേണ്ടി സ്‌കൂളുകൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും രാവിലെ അത് പിൻവലിക്കുകയായിരുന്നു. ബാഗുമായി ആവേശത്തോടെ സ്‌കൂളിൽ എത്തിയ വിദ്യാർത്ഥികളെ മുഴുവൻ നിരാശപ്പെടുത്തുന്നതായിരുന്നു ഭരണകൂടത്തിന്റെ തീരുമാനം.
എല്ലാ പ്രതീക്ഷയും നശിച്ച് കരഞ്ഞുകൊണ്ടാണ് കുട്ടികൾ സ്‌കൂളിൽ നിന്നും പോയത് എന്ന് അദ്ധ്യാപകർ പറയുന്നു. ഏറെ നാളത്തെ കാത്തിരിപ്പ് ഇല്ലാതായെന്നും ഇനി എന്നാണ് സ്‌കൂളിൽ പോകാൻ സാധിക്കുക എന്ന് അറിയില്ലെന്നും കുട്ടികൾ പറഞ്ഞു. ‘186 ദിവസത്തെ കാത്തിരിപ്പായിരുന്നു, എന്ത് കുറ്റമാണ് ഞങ്ങൾ ചെയ്തത് ? പെൺകുട്ടിയായി ജനിച്ചു എന്നുള്ളതാണോ കുറ്റം’ എന്നും പെൺകുട്ടികൾ ചോദിക്കുന്നുണ്ട്.
അതേസമയം താലിബാൻ ചരിത്രം ആവർത്തിക്കുകയാണ് എന്ന വിമർശനങ്ങളും ശക്തമാണ്. 1966-2001 വരെയുള്ള താലിബാൻ ഭരണ കാലത്ത് പെൺകുട്ടികൾക്കും സ്ത്രീകൾക്കും അടിസ്ഥാന അവകാശങ്ങൾ പോലും നൽകിയിരുന്നില്ല. പഠിക്കാനോ ജോലിക്ക് പോകാനോ അവരെ അനുവദിച്ചിരുന്നില്ല. ബുർഖ ധരിച്ച് മാത്രം പുറത്തിറങ്ങിയാൽ മതിയെന്നും നിബന്ധനയുണ്ടായിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത് എന്നാണ് അന്താരാഷ്‌ട്ര സമൂഹത്തിന്റെ വിലയിരുത്തൽ.
Comments