ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി പദത്തിൽ നിന്നും താൻ ഒരു കാരണവശാലും രാജിവയ്‌ക്കുകയില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അവിശ്വാസ പ്രമേയം അടുത്തിരിക്കെയാണ് ഇമ്രാന്റെ അവകാശവാദം. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ കോൺഫറൻസിന് ശേഷം ഇമ്രാൻ രാജി വയ്‌ക്കണമെന്ന് പാക് സേനയിലെ ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് വിവരം. ജനറൽ ഖമർ ജാവേദ് ബജ്വ, സേനയിലെ മറ്റ് മൂന്ന് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് ഇത്തരമൊരു തീരുമാനം എടുത്തുവെന്നാണ് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇമ്രാനെ തുടർന്നും പിന്തുണയ്‌ക്കേണ്ടതില്ലെന്നും, പ്രധാനമന്ത്രി സ്ഥാനത്ത് തുടരാനുള്ള സാഹചര്യം ഒരുക്കേണ്ടതില്ലെന്നും നാലും പേരും ചേർന്ന് തീരുമാനിച്ചതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇമ്രാൻ ഖാനെതിരെ നടക്കാനിരിക്കുന്ന അവിശ്വാസ വോട്ടെടുപ്പിൽ ഒരു തരത്തിലുള്ള കൃത്രിമവും അനുവദിക്കില്ലെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി പറഞ്ഞു. ‘ എന്തെങ്കിലുമൊക്കെ തരികിട കാണിച്ചാൽ മാത്രമേ ജയിക്കാനാകൂ എന്ന് അയാൾക്കറിയാം. അതിനെ ആയിരിക്കും ഇമ്രാൻ അവസാനമായി ആശ്രയിക്കാൻ പോകുന്നത്. നിങ്ങളുമായി കൈ ചേർക്കാൻ ആരും ആഗ്രഹിക്കുന്നില്ല. നിങ്ങൾ ഈ സ്ഥാനത്ത് നിന്ന് ഒഴിയണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും’ ഭൂട്ടോ പറഞ്ഞതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സർക്കാരിന്റെ സഖ്യകക്ഷികളായ മൂന്ന് പ്രധാന പാർട്ടികൾ പ്രതിപക്ഷ സഖ്യത്തിൽ ചേരാൻ തീരുമാനിച്ചതും ഇമ്രാന് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുത്തഹിദ ഖ്വാമി മൂവ്‌മെന്റ് പാകിസ്താൻ, പാകിസ്താൻ മുസ്ലീം ലീഗ് ഖ്വായ്ദ്, ബലൂചിസ്താൻ അവാമി പാർട്ടി എന്നിവരാണ് പ്രതിപക്ഷത്തിനൊപ്പം ചേരുന്നത്.
Comments