വാഷിങ്ടൺ: യുദ്ധം വിജയിക്കുന്നതിനും അധിനിവേശക്കാരെ പുറത്താക്കാനും യുക്രെയ്‌ന് എല്ലാ പിന്തുണയും നാറ്റോ സെക്രട്ടറി ജനറൽ ജൻസ് സ്‌റ്റോളൻബർഗ് പ്രഖ്യാപിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ ആവശ്യമായ ആയുധം ഉൾപ്പെടെ എല്ലാ സഹായവും നൽകണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കി നാറ്റോ ഉച്ചകോടിക്കുമുൻപായി സഖ്യത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതെ തുടർന്നാണ് കലവറയില്ലാത്ത പിന്തുണ പ്രഖ്യാപിച്ചത്.
റഷ്യൻ അധിനിവേശം ഒരുമാസം പിന്നിടുമ്പോൾ രാജ്യത്തിന് പിന്തുണ നൽകുന്നതിനായി ലോകമെമ്പാടുമുള്ള ആളുകളോട് വ്യാഴാഴ്ച പൊതുവേദികളിൽ ഒത്തുചേരാൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി ആഹ്വാനം ചെയ്തു. ആളുകൾ പ്രധാനമാണ്,സ്വാതന്ത്ര്യവും സമാധാനവും പ്രധാനമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ ആക്രമണത്തിന് ഫെബ്രുവരി 24 ന് റഷ്യ തുടക്കമിട്ടു. യുക്രെയ്ൻ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചു.
എന്നാൽ യുക്രെയ്‌ന്റെ പ്രതിരോധത്തിൽ റഷ്യ അടിപതറി. യുക്രെയ്‌നിലെ നാലാഴ്ചത്തെ യുദ്ധത്തിൽ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ കണക്കാക്കുന്നു. യുക്രെയ്‌ന്റെ പ്രിതരോധം കാരണം രാജ്യത്തിനുമേൽ മിന്നൽ വിജയം നേടാൻ കഴിയാതെ മോസ്‌കോ പിന്നാക്കംപോയി. അഫ്ഗാനിസ്ഥാനിൽ 10 വർഷത്തിനിടെ റഷ്യയ്‌ക്ക് ഏകദേശം 15,000 സൈനികരെ നഷ്ടപ്പെട്ടതായും നാറ്റോ വ്യക്തമാക്കി.
Comments