വാഷിങ്ടൺ: റഷ്യൻ അധിനിവേശത്തിൽ തകരുന്ന യുക്രെയ്‌ന് അത്യപൂർവ്വമായ പിന്തുണയുമായി ലോകരാജ്യങ്ങൾ രംഗത്ത്. ലോകത്തിലെ ശക്തരായ രാജ്യങ്ങളുടെ കൂട്ടായ്മയായ നാറ്റോ, ജി7, യൂറോപ്യൻ യൂണിയൻ എന്നീ പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് പിന്തുണയുമായി രംഗത്ത് എത്തിയത്. യുക്രെയ്‌ന് സഹായം നൽകുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ രാജ്യങ്ങളുടെ ഈ മൂന്നു കൂട്ടായ്മകളുടെയും ഉച്ചകോടികൾ ചേരുന്നു.
ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഉൾപ്പെടെ മൂന്ന് ഉച്ചകോടിയിലും യുഎസ് പ്രസിഡന്റ ബൈഡൻ പങ്കെടുക്കുന്നുണ്ട്. ബ്രസൽസിൽ നടക്കുന്ന ഉച്ചകോടിയിൽ ബൈഡൻ ആദ്യമായാണ് പങ്കെടുക്കുന്നത്. മൂന്ന് ഉച്ചകോടികളിലും യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുമെന്ന പ്രത്യേകതയും ഈ ഉച്ചകോടികൾക്കുണ്ട്.
നാറ്റോയുടെ 30 പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും യുക്രെയ്ന് സൈനിക സഹായം നൽകും. പല രാജ്യങ്ങളും യുക്രെയ്‌ന് ആയുധം നൽകാൻ തയ്യാറായി രംഗത്തുണ്ട്. യുക്രെയ്‌നുള്ള പ്രതിരോധസഹായം വർദ്ധിപ്പിക്കുന്നതിന് ജി7, നാറ്റോ ഉച്ചകോടി സഹായിക്കുമെന്നാണ് ബ്രിട്ടൻ പ്രതീക്ഷിക്കുന്നത്.
റഷ്യ യുക്രെയ്‌നിലെ ആക്രമണം ശക്തമാക്കുന്ന പക്ഷം നാറ്റോയുടെ പ്രതികരണം എന്തായിരിക്കുമെന്ന് വ്യക്തമല്ല. രാസായുധങ്ങളും ആണവായുധങ്ങളും ഉൾപ്പെടെ ഉപയോഗിച്ചേക്കാം. ആഴ്ചകളായി 25 രാജ്യങ്ങളിൽ നിന്നുള്ള 30,000 നാറ്റോ സൈനികർ നോർവേയിൽ പരിശീലനം നടത്തിവരുന്നു. ഉച്ചകോടിയുടെ സാഹചര്യത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നുണ്ട്.
Comments