കാബൂൾ:പെൺകുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ട് പോകുന്നതിനെ താലിബാൻ തടയാൻ ശ്രമിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായി. പ്രൈമറി സ്‌കൂളിനപ്പുറം പെൺകുട്ടികൾ പഠിക്കുന്നത് തടയാൻ താലിബാൻ ഒഴിവുകഴിവുകൾ നിരത്തുന്നത് തുടരുമെന്ന് അവർ ചൂണ്ടിക്കാട്ടി.
അധികാരം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്താന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പെൺകുട്ടികൾക്ക് പ്രൈമറി സ്‌കൂളുകൾ ആരംഭിക്കാൻ മാത്രമേ ആദ്യം തൊട്ടേ താലിബാൻ അനുമതി നൽകിയിട്ടുള്ളൂ എന്ന് മലാല ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ബുധനാഴ്ച പെൺകുട്ടികളുടെ സ്‌കൂളുകൾ തുറക്കുമെന്നാണ് താലിബാൻ പറഞ്ഞിരുന്നത് എന്നാൽ ധരിക്കേണ്ട യൂണിഫോമിനെ സംബന്ധിച്ച് വ്യക്തതയില്ലെന്ന് പറഞ്ഞ് ഇത് മാറ്റി വെക്കുകയുണ്ടായി. വിദ്യാസമ്പന്നരായ സ്ത്രീകളില്ലാത്ത അഫ്ഗാനിസ്താനെ കെട്ടിപ്പടുക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്ന് മലാല ആരോപിച്ചു.
അഫാഗാനിസ്താൻ പിടിച്ചടക്കിയതിന് ശേഷം നൽകിയ വാഗ്ദാനങ്ങളിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനുവദിക്കുമെന്ന് പറഞ്ഞിരുന്നു.എന്നാൽ ഇത് തെറ്റാണെന്നും 1996 മുതലേ താലിബാൻ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് എതിരാണെന്നും മലാല ചൂണ്ടിക്കാട്ടി.
പെൺകുട്ടികൾക്കുള്ള സെക്കൻഡറി സ്‌കൂളുകൾ അടച്ചുപൂട്ടാൻ ഇന്നലെ താലിബാൻ.ഉത്തരവിട്ടിരുന്നു. പെൺകുട്ടികൾക്കായി സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് താലിബാൻ പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് സ്‌കൂളുകൾ വീണ്ടും അടച്ചത്. ആറാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്കായി ചില സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള അനുമതി കഴിഞ്ഞ സെപ്തംബറിൽ നൽകിയിരുന്നു.
Comments