അഹമ്മദാബാദ് : സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തെ പിന്തുണച്ച് ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷൻ അംഗം സയെദ് ഷഹെസാദി. ഭഗവത്ഗീത മതഗ്രന്ഥമല്ലെന്നും, മറിച്ച് തത്വ ചിന്തയാണെന്നും അവർ പറഞ്ഞു. സ്‌കൂളുകളിൽ ഭഗവത്ഗീത പഠിപ്പിക്കുന്നതിനെതിരെ ഒരു വിഭാഗം ശക്തമായ പ്രതിഷേധം തുടരുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ദേശീയ ന്യൂനപക്ഷാവകാശ കമ്മീഷൻ രംഗത്ത് വന്നിരിക്കുന്നത്.
കുട്ടികളുടെ പാഠ്യപദ്ധതിയിൽ ഭഗവത്ഗീത ഉൾപ്പെടുത്തുന്നതിനെ സദുദ്ദേശ്യപരമായി കാണുന്നു. കാരണം ഭഗവത്ഗീത ഒരു മതഗ്രന്ഥമായി കണക്കാക്കുന്നില്ല. ഭഗവത്ഗീത ഒരു തത്വശാസ്ത്രമാണ്. ഭഗവത്ഗീതയെ തത്വശാസ്ത്രമെന്ന നിലയിലാണ് കാണേണ്ടത്-സയെദ് ഷഹെസാദി പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു സയെദിന്റെ പ്രതികരണം.
എന്തുകൊണ്ടാണ് ഖുർആൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താത്തത് എന്ന ചോദ്യത്തിന് അങ്ങനെ ഉൾപ്പെടുത്തിയാലും അത് അംഗീകരിക്കുമെന്ന് അവർ മറുപടി നൽകി. ആരോടും ഗീത വായിക്കരുത് എന്നോ, ഖുർആൻ വായിക്കരുതെന്നോ പറയാൻ കഴിയില്ല. അതെല്ലാം വ്യക്തിസ്വാതന്ത്ര്യമാണെന്നും സയെദ് വ്യക്തമാക്കി.
ഹിജാബ് വിഷയത്തിലും സയെദ് നിലപാട് വെളിപ്പെടുത്തി. രാജ്യം മുന്നോട്ട് നീങ്ങുന്നത് ആരുടെയും വികാരങ്ങൾക്ക് അനുസരിച്ചല്ല. മറിച്ച് ഭരണഘടനാധിഷ്ഠിതമായാണ്. അതുകൊണ്ട് കോടതി വിധി എന്താണോ അത് അനുസരിക്കുമെന്നും സെയ്ദ് പറഞ്ഞു.
അടുത്ത അദ്ധ്യയന വർഷം മുതൽ ഭഗവത്ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഗുജറാത്ത് സർക്കാരിന്റെ തീരുമാനം. ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ പാഠ്യപദ്ധതിയിൽ ആണ് ഭഗവത്ഗീത ഉൾപ്പെടുത്തുന്നത്. ഗുജറാത്ത് സർക്കാരിന് പുറമേ കർണാടക സർക്കാരും ഭഗവത്ഗീത പഠിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.
Comments