ഐപിഎൽ 2022 സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് 132 റൺസ് വിജയലക്ഷ്യം വച്ചുനീട്ടി ചെന്നൈ സൂപ്പർ കിംഗ്‌സ്. മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസിയിൽ നിന്നും ടീമിനെ രവീന്ദ്ര ജഡേജ ഏറ്റെടുത്ത ആദ്യ മത്സരത്തിൽ ചെന്നൈയ്‌ക്ക് ടോസ് നഷ്ടപ്പെട്ടിരുന്നു. കൊൽക്കത്തയുടെ ബൗളിംഗിന് മുന്നിൽ തകർന്ന ടീമിന് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.
കൊൽക്കത്തയുടെ ബൗളർമാർക്ക് മുന്നിൽ ആദ്യ ഇറങ്ങിയ താരനിര തകർന്നിരുന്നു. നായകൻ രവീന്ദ്ര ജഡേജയും മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും ചേർന്ന് 70 റൺസ് എടുത്തതാണ് ടീമിന് രക്ഷയായത്. ഇരുവരും ചേർന്ന് 9.1 ഓവറിലാണ് 70 റൺസ് എടുത്തത്.
നായകസ്ഥാനത്ത് നിന്നും പിന്മാറിയെങ്കിലും ധോണിയുടെ ഫോമിന് മാറ്റമൊന്നും ഉണ്ടായില്ല. 38 പന്തിൽ നിന്ന് ഏഴു ബൗണ്ടറികളും ഒരു സിക്സറും സഹിതം 50 റൺസുമായി ധോണി പുറത്താകാതെ നിന്നപ്പോൾ ജഡേജ 28 പന്തിൽ നിന്ന് ഒരു സിക്സർ സഹിതം 26 റൺസുമായി നിന്നു.
ആദ്യം ഇറങ്ങിയ ഗേയ്ക്വാഡ റൺസ് എടുക്കാതെ പുറത്തായത് ടീമിനെ തളർത്തി. തുടർന്ന് വന്ന റോബിൻ ഉത്തപ്പയും അമ്പാട്ടി റായിഡുവും ചേർന്ന് ടീമിന് റൺസ് നേടിക്കൊടുക്കാൻ ശ്രമിച്ചെങ്കിലും ഇത് അധികം നീണ്ടു നിന്നില്ല. 21 പന്തിൽ നിന്ന് രണ്ടു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 28 റൺസ് നേടിയ ഉത്തപ്പയെ സ്പിന്നർ വരുൺ ചക്രവർത്തിയാണ് വീഴ്‌ത്തിയത്. റായിഡു(15)വിനെ കൊൽക്കത്ത നായകൻ റണ്ണൗട്ടാക്കി.
യുവതാരം ശിവം ദുബെയെ(3) ആന്ദ്രെ റസൽ വീഴ്‌ത്തിയതോടെ അഞ്ചിന് 61 എന്ന നിലയിലേക്ക് വീണു. പിന്നീട് ധോണി-ജഡേജ സഖ്യമാണ് ചെന്നൈയെ കരകയറ്റിയത്.
Comments