റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും ചേർന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ രക്ഷിച്ചു. ങെ അതെങ്ങനെ ശെരിയാകും. അവരിപ്പോൾ യുദ്ധത്തിലല്ലേ…
ഈ ചോദ്യം എല്ലാവരുടേയും മനസ്സിൽ ഉണ്ടായിട്ടുണ്ടാവും. ഇതിനെക്കുറിച്ചാണ് സൈബർ ലോകം ഇപ്പോൾ ചർച്ച ചെയ്യുന്നത്. കുറച്ച് ചിത്രങ്ങൾ വൈറലായതോടെയാണ് മൂന്ന് നേതാക്കളുടെ കഥകളും പ്രചരിക്കാൻ തുടങ്ങിയത്. പുടിനും കിമ്മും ചേർന്ന് സെലൻസ്‌കിയെ രക്ഷിച്ച് പോളണ്ടിലെത്തിച്ചു എന്നാണ് പ്രചരിച്ച വാർത്ത. കഥ സത്യമാണെങ്കിലും ഈ പറയുന്ന ലോക നേതാക്കൾ ഒന്നും യാഥർത്ഥ്യമല്ല. അവരുടെ അപരന്മാരാണ് ഇത്.
കാഴ്ചയ്‌ക്ക് സെലൻസ്‌കിയെയും പുടിനെയും കിമ്മിനേയും പോലെയിരിക്കുമെങ്കിലും അവരുടെ അപരന്മാരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിൽ പുടിന്റെ അപരനും കിമ്മിന്റെ അപരനും പോളണ്ടിൽ ഒരുമിച്ചായിരുന്നു താമസം. കാഴ്ചയ്‌ക്ക് പുടിനെ പോലെയുള്ളയാളുടെ യഥാർത്ഥ പേര് സ്ലാവെക് സോബ്ല എന്നാണ്. കിമ്മിന്റെ അപരന്റെ യഥാർത്ഥ പേര് ഹൊവാർഡ് എക്‌സ് എന്നും. ഉമിദ് ഇസാബേവ് എന്നാണ് സെലൻസ്‌കിയുടെ അപരന്റെ പേര്.
സെലൻസ്‌കിയുടെ അപരൻ ഉസ്ബെകിസ്താൻ സ്വദേശിയാണ്. രണ്ട് വർഷമായി ഇയാൾ യുക്രെയ്നിലാണ് താമസം. പ്രസിഡന്റ് സെലൻസ്‌കിയുമായി ഉമിദ് കൂടിക്കാഴ്‌ച്ച നടത്തിയിട്ടുണ്ട്. സെലൻസ്‌കിയുടെ ഫിലിം കമ്പനിയിലാണ് ഉമിദ് ജോലി ചെയ്യുന്നതും. കിമ്മിന്റെയും പുടിന്റെയുംഅപരന്മാരുടെ ഫോട്ടോ നേരത്തെ പ്രചരിച്ചിട്ടുണ്ടെങ്കിലും സെലൻസ്‌കിയുടെ അപരനെ അധികം ആർക്കും അറിയില്ലായിരുന്നു.
2019 ൽ മോസ്‌കോ മെട്രോയിൽ ഒരിക്കൽ യാത്ര ചെയ്യുമ്പോഴാണ് ഉമിദിനെ ലോകം അറിയുന്നത്. അന്ന് ട്രെയിനിലിരിക്കുന്ന ഉമിദിന്റെ ചിത്രം ആരോ എടുത്ത് സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ചെയ്തു. അതോടെ അയാൾ സെലൻസ്‌കിയുടെ അപരൻ എന്ന പേരിൽ താരമായി.
എന്നാൽ യുക്രയ്നിൽ യുദ്ധം ആരംഭിച്ചതോടെ ഉമിദിന്റെ കാര്യം കഷ്ടത്തിലായി. യുദ്ധം നടക്കുന്നതിനാൽ യഥാർത്ഥ സെലൻസ്‌കി ആണെന്ന് കരുതി റഷ്യൻ സൈന്യം കൊലപ്പെടുത്തുമോ എന്ന് ഭയന്നാണ് ഉമിദ് ജീവിച്ചത്. അങ്ങനെയിരിക്കെ ഒരു ട്രെയിൻ യാത്രയ്‌ക്കിടെയാണ് പുടിന്റെ അപരനുമായി സെലൻസ്‌കിയുടെ അപരൻ പരിചയപ്പെടുന്നത്. ഓരോ നിമിഷവും ഭയന്നുള്ള ഉമിദിന്റെ ജീവിതം കണ്ടിട്ടാകണം പുടിന്റെ അപരൻ സ്ലാവെക് സോബ്ല, ഉമിദിനെ പോളണ്ടിലേക്കെത്താൻ തീരുമാനിച്ചു.
കിമ്മിന്റെ അപരൻ ഹൊവാർഡിന്റെ സഹായത്തോടെയാണ് ഉമിദിനെ രക്ഷപ്പെടുത്തിയത്. ഹോവാർഡ് പോളണ്ടിലാണ് താമസിക്കുന്നത്. യുക്രെയ്ൻ അതിർത്തി വരെ ഉമിദ് കാറോടിച്ച് എത്തി. തുടർന്ന് ഹൊവാർഡിന്റെ ഉന്നത ബന്ധം ഉപയോഗിച്ച് ഉമിദ് അവിടെനിന്നും ആയിരക്കണക്കിന് അഭയാർത്ഥികൾക്കൊപ്പം മാർച്ച് 12 ന് പോളണ്ടിൽ എത്തിച്ചു. യുക്രെയ്ൻ അതിർത്തി കടക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് രാജ്യം മുൻഗണന നൽകിയിരുന്നത്. അതിനിടയിൽ ഉമിദിനെ പോളണ്ടിൽ എത്തിക്കാൻ വളരെയധികം കഷ്ടപ്പെടേണ്ടി വന്നുവെന്ന് ഹൊവാർഡ് എക്സ് പറയുന്നു. എന്തായാലും ഈ മൂന്ന് അപരന്മാരും ഇപ്പോൾ പോളണ്ടിൽ സുരക്ഷിതരായുണ്ട്.
ലോക നേതാക്കളുടെ അപരൻമാത്രം സുഹൃത്തുക്കളായാൽ പോരാ…. ഒറിജിനൽ നേതാക്കൾ തമ്മിലാകണം പരസ്പര സൗഹൃദവും സ്‌നേഹവും വിശ്വാസവും… എങ്കിൽ മാത്രമേ ലോകത്ത് ശാന്തിയും സമാധാനവും പുലരു… സാധാരണ പൗരൻമാർക്ക് ഭയപ്പാടില്ലാതെ ജീവിക്കാൻ സാധിക്കൂ… യുദ്ധവും സംഘർഷവുമില്ലാത്ത പ്രഭാതങ്ങൾക്കായി പ്രാർത്ഥനയോടെ…














