മുംബൈ : ഐപിഎല്ലിന്റെ പതിനഞ്ചാം സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂരിനെ മലർത്തിയടിച്ച് പഞ്ചാബ് കിംഗ്‌സ്. ബാംഗളൂർ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. ആദ്യം ബാറ്റ് ചെയ്ത ബാംഗളൂർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് എടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് എടുത്താണ് ആർസിബിയെ പരാജയപ്പെടുത്തിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ഇന്ന് വാങ്കഡെ സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
ആദ്യം ഇറങ്ങിയ മായങ്ക് അഗർവാളും ശിഖർ ധവാനും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. മായങ്ക് 24 ബോളിൽ 32 റൺസ് എടുത്തപ്പോൾ ധവാൻ 29 ബോളിൽ 43 റൺസ് എടുത്തു. ഇത് ടീമിന് ആത്മവിശ്വാസം പകർന്നെങ്കിലും കൂറ്റൻ സ്‌കോർ നേടിയ ബംഗളൂരുവിന്റെ കൂറ്റൻ സ്‌കോറിനെ മറികടക്കാൻ പര്യാപ്തമായിരുന്നില്ല.
പിന്നീട് ഇറങ്ങിയ ബനുക രാജപക്‌സ 22 ബോളിൽ 43 റൺസും ലിവിംഗ്‌സ്റ്റൺ 10 ബോളിൽ 19 റൺസുമെടുത്തു. നാല് പേരും അനുജ് റാവത്തിന്റെ ഷഹ്ബാസ് അഹമ്മദിന്റെയും ക്യാച്ചിന് മുന്നിൽ മുട്ടുകുത്തി. അവസാനം വരെ ഒന്നിച്ച് നിന്ന് കളിച്ച ഷാറൂഖ് ഖാനും ഓഡിയൻ സ്മിത്തും ചേർന്നാണ് കളി വിജയിപ്പിച്ചത്.
ആദ്യം ഫീൽഡിൽ ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ ബാംഗ്ലൂർ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് അടിച്ചെടുത്തിരുന്നു. സിക്സർ മഴ പെയ്യിച്ച ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയുടെ ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ കൂറ്റൻ സ്‌കോറിലേത്തിച്ചത്. ഡു പ്ലെസി 57 പന്തിൽ മൂന്നു ഫോറും ഏഴു സിക്സുമായി 88 റൺസ് അടിച്ചെടുത്തു. അനൂജ് റാവതുമായി ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയിരുന്നു.















