തൊടുപുഴ: മൂലമറ്റത്ത് ബസ് ജീവനക്കാരൻ സനൽ ബാബുവിനെ കൊലപ്പെടുത്തിയ പ്രതി ഫിലിപ്പ് മാർട്ടിൻ ഉപയോഗിച്ചത് നാടൻ തോക്കല്ലെന്ന് സൂചന. 2014ൽ ഒരു കൊല്ലനാണ് ഫിലിപ്പിന് ഈ തോക്ക് നൽകുന്നത്. നായാട്ടിനും പന്നിയെ തുരത്താനുമാണ് ഈ തോക്ക് ഇയാൾ സംഘടിപ്പിച്ചത്. കൊല്ലൻ മരിച്ചു പോയെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. രണ്ട് തിരകളും പ്രതിയുടെ വാഹനത്തിൽ നിന്നും കണ്ടെടുത്തിരുന്നു.
ലൈസൻസ് ഇല്ലാത്ത ഇരട്ടക്കുഴൽ തോക്കാണ് ഫിലിപ്പ് ഉപയോഗിച്ചതെന്ന് കഴിഞ്ഞ ദിവസം പോലീസ് പറഞ്ഞിരുന്നു. തമിഴ്‌നാട്ടിൽ നിന്നും വാങ്ങിയതാണെന്നാണ് സനൽ പോലീസിനോട് പറഞ്ഞത്. ഇയാൾ ആളുകൾക്ക് നേരെ നാല് റൗണ്ടാണ് വെടിയുതിർത്തത്. സനലിന്റെ കഴുത്തിലാണ് വെടിയുണ്ട തുളച്ചു കയറിയത്. സനലിനൊപ്പം വെടിയേറ്റ പ്രദീപ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ശനിയാഴ്ച രാത്രിയോടെയായിരുന്നു തട്ടുകടയിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയതിന് പിന്നാലെ ഫിലിപ്പ് മാർട്ടിൻ രണ്ട് പേർക്ക് നേരെ വെടിയുതിർക്കുന്നത്. അശോകകവലയിലെ തട്ടുകടയിൽ എത്തിയ ഫിലിപ്പും കൂടെയുണ്ടായിരുന്ന ഒരാളും ഭക്ഷണം ആവശ്യപ്പെട്ടു. കൂടെ വന്നയാൾ ഭക്ഷണം കഴിച്ച് പണം നൽകിയ ശേഷം മടങ്ങിയെങ്കിലും ഫിലിപ്പ് മാർട്ടിൻ ബീഫ് ചോദിക്കുകയും ഇല്ലെന്ന് അറിയിച്ചപ്പോൾ ബഹളം വെയ്‌ക്കുകയും ചെയ്തു.
നാട്ടുകാരുമായി വാക്കേറ്റം ഉണ്ടാവുകയും ഇതിൽ ഫിലിപ്പ് മാർട്ടിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവിടെ നിന്നും വീട്ടിലേക്ക് പോയ പ്രതി തോക്കുമായി തിരിച്ചെത്തുകയും വെടിയുതിർക്കുകയുമായിരുന്നു. ആദ്യം തട്ടുകട ഉടമയ്‌ക്ക് നേരെയാണ് വെടിയുതിർത്തത്. പിന്നീട് ഇവിടെ നിന്നും മുന്നോട്ട് പോയ പ്രതി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനലിനും പ്രദീപിനും നേരെ വെടിയുതിർത്തു. കഴുത്തിലും നെഞ്ചിലുമാണ് സനലിന് വെടിയേറ്റത്. സനൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
Comments