ന്യൂഡൽഹി : ജമ്മു കശ്മീരിലെ ഹിന്ദുക്കളുടെയും സിഖുകാരുടെയും കൂട്ടക്കൊലകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ജനങ്ങളുടെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുന്ന സർക്കാരിതര സംഘടനയായ വി ദി സിറ്റിസൺ ആണ് ഹർജി നൽകിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കൂട്ടക്കൊലകളിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
1989 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ നടന്ന കൊലകൾ അന്വേഷണ വിധേയമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹിന്ദുക്കളുടെയും, സിഖുകാരുടെയും ജനസംഖ്യ വ്യക്തമാകുന്നതിനായി സർവ്വേ നടത്തണമെന്നും ആവശ്യമുണ്ട്. കശ്മീരിലെ ജീവിതം ദുസ്സഹമായതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സിഖുകാരും, ഹിന്ദുക്കളും താമസിച്ചുവരികയാണ്. ഇവരെ പുന:രധിവസിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും സംഘടന സുപ്രീംകോടതിയിൽ അറിയിച്ചു.
വ്യക്തമായ വിവര ശേഖരണം നടത്തിയ ശേഷമാണ് ഈ ആവശ്യം മുൻപോട്ടുവയ്‌ക്കുന്നതെന്ന് സംഘടന സുപ്രീംകോടതിയെ ബോധിപ്പിച്ചു. നിരവധി പുസ്തകങ്ങൾ, ചരിത്ര രേഖകൾ, ലേഖനങ്ങൾ എന്നിവ പഠനവിധേയമാക്കിയിട്ടുണ്ട്. ഇതിന് പുറമേ കശ്മീരി പണ്ഡിറ്റുകളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതായും സംഘടന കോടതിയിൽ വ്യക്തമാക്കി.















