ന്യൂഡൽഹി : ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെയുള്ള റിട്ട് ഹർജി തെലങ്കാന ഹൈക്കോടതി തള്ളി. ‘ദ കശ്മീർ ഫയൽസ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിനിമയിൽ ചില ആക്ഷേപകരമായ രംഗങ്ങൾ ഉൾപ്പെടുത്തിയ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആരോപിച്ചാണ് മുഹമ്മദ് സമി ഉള്ളാ ഖുറേഷി റിട്ട് ഹർജി നൽകിയിരുന്നത് . 1990-ൽ കശ്മീരിൽ ഇസ്ലാമിക ഭീകരർ നടത്തിയ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയെയും തുടർന്നുള്ള അവരുടെ പലായനത്തെയും ആസ്പദമാക്കിയുള്ള സിനിമയാണ് കശ്മീർ ഫയൽസ്. 2022 മാർച്ച് 11 നാണ് ചിത്രം റിലീസ് ചെയ്തത്.
കശ്മീരി പണ്ഡിറ്റുകളെ മുസ്ലീങ്ങൾ കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങളും കശ്മീർ കലാപകാലത്ത് ചില കശ്മീരി പണ്ഡിറ്റുകളുടെ പലായനവും ലോകമെമ്പാടുമുള്ള നിരവധി മുസ്ലീങ്ങളുടെ മതവികാരം വ്രണപ്പെടുത്തുന്നതായി ഹർജിയിൽ അവകാശപ്പെട്ടു. ചിത്രത്തിലെ ഈ ആക്ഷേപകരമായ രംഗങ്ങൾ നിർമ്മിച്ചതും, റിലീസ് ചെയ്തതും, സംപ്രേഷണം ചെയ്തതും നിയമവിരുദ്ധവും ഏകപക്ഷീയവുമാണെന്ന് പ്രഖ്യാപിക്കാൻ മാൻഡാമസ് റിട്ട് പുറപ്പെടുവിക്കണമെന്നും മുഹമ്മദ് സമി ഉള്ളാ ഖുറേഷി കോടതിയോട് അഭ്യർത്ഥിച്ചിരുന്നു.
ജസ്റ്റിസ് പി.മാധവി ദേവിയുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബദൽ മാർഗം തേടുന്നതിനായി റിട്ട് ഹർജി പിൻവലിക്കാൻ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ നിന്ന് അനുമതി തേടിയിരുന്നു . എന്നാൽ , ബദൽ പ്രതിവിധി പരാമർശിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
കശ്മീർ ഫയൽസിന്റെ നിർമ്മാതാക്കൾക്കെതിരെ ഹർജി സമർപ്പിക്കുന്നത് ഇതാദ്യമല്ല. ദ കശ്മീർ ഫയൽസ് ചിത്രത്തിന്റെ റിലീസ് തടയാൻ ആവശ്യപ്പെട്ട് ഉത്തർപ്രദേശിൽ നിന്നുള്ള ഹുസൈൻ സെയ്ദ് എന്നയാൾ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു.
Comments