തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ മജിസ്‌ട്രേറ്റിനെ തടഞ്ഞ സിപിഎമ്മുകാർക്കെതിരെ കേസ്. ഇടതുപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്ത സമരത്തിനിടെ കോടതിയിലേക്ക് പോയ മജിസ്‌ട്രേറ്റിനെ തടഞ്ഞതോടെയാണ് സിപിഎമ്മുകാർക്ക് പണികിട്ടിയത്.
വഞ്ചിയൂർ കോടതിയിലേക്ക് പോകുകയായിരുന്ന മജിസ്‌ട്രേറ്റിനെ സമരാനുകൂലികൾ തടയുകയായിരുന്നു. രാവിലെ പത്ത് മണിക്ക് തിരുവനന്തപുരം പേട്ട ജംഗ്ഷനിലായിരിന്നു സംഭവം. ചാക്കയിൽ നിന്നും പേട്ട വഴി വഞ്ചിയൂരിലേക്ക് പോകുകയായിരുന്നു മജിസ്‌ട്രേറ്റ്. ആദ്യം പ്രദേശത്ത് കടകൾ പൂട്ടിച്ച സമരാനുകൂലികൾ പിന്നീട് വാഹനങ്ങൾ തടയുന്നതിലേക്ക് തിരിയുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് മജിസ്‌ട്രേറ്റിന്റെ വാഹനവും തടഞ്ഞത്.
ഇതോടെ പേട്ട എസ്‌ഐയെ വിളിച്ചു വരുത്തി മജിസ്‌ട്രേറ്റ് വിശദീകരണം ചോദിച്ചു. തുടർന്ന് വാഹനം തടഞ്ഞ സിപിഎമ്മുകാരെ മാറ്റി പോലീസ് യാത്രസൗകര്യം ഒരുക്കി. കണ്ടാലറിയാവുന്ന 13 സിപിഎമ്മുകാർക്കെതിരെയാണ് സംഭവത്തിൽ പേട്ട പോലീസ് കേസെടുത്തിരിക്കുന്നത്.
Comments