തിരുവനന്തപുരം: സർക്കാർ ജീവനക്കാർ പണി മുടക്കുന്നത് നിയമവിരുദ്ധമെന്ന് കാണിച്ച് വിലക്കിയ കോടതി ഉത്തരവിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമരം സർക്കാർ സ്‌പോൺസേഡ് അല്ലെന്നും എല്ലാം നേടിയത് പോരാട്ടത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. ശമ്പളമില്ലെങ്കിലും പണി മുടക്കാൻ ജീവനക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോടതി ഉത്തരവ് ദേശീയ പണിമുടക്കിനെ മാത്രമല്ല ബാധിക്കുക, ഇത് നാളെ സർക്കാർ ജീവനക്കാരന്റെ ശമ്പളവർദ്ധനവിന്റെ പ്രശ്‌നം വന്നാലും ആനുകൂല്യങ്ങളുടെ പ്രശ്‌നം വന്നാലും അതിനൊന്നും പണിമുടക്കാനുള്ള സർക്കാർ ജീവനക്കാരുടെ അവകാശം സർക്കാർ ജീവനക്കാർക്ക് ഇല്ലാതെയാവുകയാണെന്ന് കോടിയേരി പറഞ്ഞു. ദൂര വ്യാപകമായി പ്രത്യാഘമുണ്ടാക്കുന്നതാണ് കോടതി വിധിയെന്ന് അദ്ദേഹം ആരോപിച്ചു.
നേരത്തെ ഹൈക്കോടതി ബന്ദും പിന്നാലെ ഹർത്താലും നിരോധിച്ചെന്നും ഇപ്പോൾ സർക്കാർ ജീവനക്കാരുടെ സമരം പണിമുടക്കും നിരോധിച്ചെന്ന് കോടിയേരി പറഞ്ഞു.ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന ഉത്തരവുകൾ വരുന്നത് ജനാധിപത്യ സംവിധാനത്തിന് വെല്ലുവിളിയാണെന്ന് അദ്ദേഹം ആരോപിച്ചു.
നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.ഇത്തരം നിലപാടുകൾ പുന:പരിശോധിക്കാൻ ജുഡീഷ്യറി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാർക്കെതിരെ തൊഴിലാളികൾ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അംഗീകാരത്തോടെയാിരുന്നുവോ എന്ന് അദ്ദേഹം ചോദിച്ചു. അത് കൊണ്ട് സർക്കാർ ജീവനക്കാർ ചെയ്യേണ്ടത് അവർക്ക് ഒരു ദിവസത്തെ വേതനം നഷ്ടപ്പെടും എന്ന് കണക്കാക്കികൊണ്ട് പണി മുടക്കുകയാണെന്ന് കോടിയേരി കൂട്ടിച്ചേർത്തു. പണി മുടക്ക് ദിവസം നമുക്ക് ശമ്പളമുണ്ടാകില്ല എന്ന ബോധത്തിലേക്ക് സർക്കാർ ജീവനക്കാർ മാറണമെന്ന് അദ്ദേഹം പറഞ്ഞു.
സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞദിവസം പറഞ്ഞത്. മാർച്ചിൽ പണിമുടക്ക് നോട്ടീസ് ലഭിച്ചിട്ടും ഉത്തരവുകളിലൂടെയോ മറ്റോ സർക്കാർ ഇത് തടയാൻ ശ്രമിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു.സർക്കാർ ജീവനക്കാർ പണിമുടക്കുന്നത് വിലക്കി സർക്കാർ ഉത്തരവ് ഇറക്കണമെന്നും കോടതി ആവശ്യപ്പെടുകയും പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Comments