തെലങ്കാന: യാദാദ്രിയിൽ പുനഃസ്ഥാപിച്ച ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ നിർമാണരീതിയും വാസ്തുവിദ്യാകൗശലവും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നു. കഴിഞ്ഞ ഏപ്രിലിൽ പുനർനിർമാണം ആരംഭിച്ച ക്ഷേത്ര സമുച്ചയം ഇന്നലെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഉദ്ഘാടനം ചെയ്തു. ഏകദേശം 1,600 കോടി രൂപ ചെലവിലാണ് ക്ഷേത്രനിർമാണം പൂർത്തീകരിച്ചത്.
ദ്രാവിഡ, പല്ലവ, കാകതിയൻ ക്ഷേത്ര വാസ്തുവിദ്യകളുടെ സമന്വയത്തിൽ നിർമിച്ച ക്ഷേത്രത്തിന്റെ വാസ്തുവിദ്യാ വൈഭവം പ്രശംസനീയമാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ ശ്രദ്ധ നേടിയ ക്ഷേത്രം വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷ. ശിൽപങ്ങളും നിലവിളക്കുകളും സ്വർണ്ണ ധ്വജസ്തംഭവും വാസ്തുവിദ്യാ ശൈലിയും ശ്രീകോവിലിനു മുന്നിലുള്ള ഇടനാഴിയുമെല്ലാം രാജകീയ പ്രതാപം വിളിച്ചോതുന്നു. ഗുണ്ടൂർ ജില്ലയിലെ ഗുരുജപ്പള്ളിയിൽ നിന്നാണ് നിർമാണത്തിന് ഉപയോഗിക്കുന്ന കൃഷ്ണശില എന്ന കറുത്ത ഗ്രാനൈറ്റ് എത്തിച്ചത്.
യാദാദ്രി ഭുവനഗിരി ജില്ലയിലെ യാദഗിരിഗുട്ട എന്ന പട്ടണത്തിലെ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് യാദാദ്രി അല്ലെങ്കിൽ യാദഗിരിഗുട്ട ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം. ഇന്നലെ ഉദ്ഘാടനം കഴിഞ്ഞതോടെ സമൂഹമാദ്ധ്യമങ്ങളിൽ ക്ഷേത്രത്തിന്റെ പടങ്ങളും വീഡിയോയും രാജ്യത്തിനകത്തും പുറത്തും പ്രചരിക്കുകയാണ്.
ഹൈദരാബാദിൽ നിന്ന് 65 കിലോമീറ്റർ അകലെയുള്ള ക്ഷേത്രം കറുത്ത ഗ്രാനൈറ്റ് ഉപയോഗിച്ചാണ് പുനർനിർമ്മിച്ചത്. ഏകദേശം 4,000 കരകൗശല വിദഗ്ധർ അഹോരാത്രം പണിപ്പെട്ടാണ് ക്ഷേത്ര പുനർനിർമാണം നടത്തിയത്. മറ്റുക്ഷേത്രങ്ങളിൽ നിന്നു ഭിന്നമായി ഈ ക്ഷേത്രത്തിന് 11 അടി ഗർഭാലയ വാതിൽ സ്വർണ്ണ നവ നരസിംഹ സ്വാമി കലാസൃഷ്ടിയുണ്ട്. ദ്രാവിഡ, കാകതിയൻ പാരമ്പര്യങ്ങളുടെ മിശ്രിതമായ നിർമാണരീതിയുള്ള ക്ഷേത്രം, വാസ്തുവിദ്യയുടെയും, മതപരമായ പ്രാധാന്യത്തിന്റെയും, ഗാംഭീര്യത്തിന്റെയും സമ്മിശ്രണത്താൽ ഔന്നത്യം നേടുന്നു.
Comments