ഫിറോസ്പൂർ: പഞ്ചാബിലെ ഫിറോസ്പൂരിൽ കോൺഗ്രസ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കസോവന സ്വദേശിയായ ഇഖ്ബാൽ സിങ്(53) ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിൽ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഇഖ്ബാലിന് നേരെ ആക്രമണം ഉണ്ടായത്. ഇഖ്ബാലിന് കല്ലുകൊണ്ടിടിച്ചും മറ്റും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണം സംഭവിച്ചു.
സംഭവത്തിൽ ഇഖ്ബാലിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആം ആദ്മി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ എത്തിക്കുമെന്ന് എ.എസ്.ഐ സിറ സർദാർ പറഞ്ഞു.
ആം ആദ്മിയുടെ ഗുണ്ടകളാണ് കൊലപാതകത്തിന് പിന്നിലെന്ന് കോൺഗ്രസ് നേതാവ് പർജത് സിങ് ആരോപിച്ചു. കുറ്റക്കാർക്കെതിരെ മുഖ്യമന്ത്രി ഭഗവന്ത് മൻ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments