ബംഗളൂരു : : ക്ലാസ് മുറികളിൽ ഹിജാബ് അനുവദിക്കാത്തതിൽ വിദ്യാർത്ഥിനികളിൽ പ്രതിഷേധം ആളിക്കത്തിക്കാനുളള മതമൗലികവാദികളുടെ നീക്കം പാളി. ഉഡുപ്പി പിയു കോളേജിലെ വിദ്യാർത്ഥിനികൾ അടക്കം 40 കുട്ടികൾ മാത്രമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ഇവർക്ക് പുന:പരീക്ഷ നടത്തില്ലെന്ന് സർക്കാർ അറിയിച്ചു.
ആർ ഷെട്ടി പിയു കോളേജിൽ 28 മുസ്ലീം വിദ്യാർത്ഥിനികളിൽ 13 പേർ പരീക്ഷ എഴുതി. ബാക്കിയുള്ള 15 പേർ ഹിജാബ് ധരിച്ചെത്തിയപ്പോൾ സ്‌കൂൾ അധികൃതർ പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്ന് ഇവർ മടങ്ങിപ്പോയി.
ഉഡുപ്പി ഭന്ദർകാർസ് കോളേജിലെ ഒരു വിദ്യാർത്ഥിനി മാത്രമാണ് പരീക്ഷ ബഹിഷ്‌കരിച്ചത്. ബാക്കി നാല് വിദ്യാർത്ഥിനികളും സർക്കാർ നിർദ്ദേശ പ്രകാരം ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതി. നവുന്ദ് സർക്കാർ പിയു കോളേജിലെ എട്ടിൽ ആറ് വിദ്യാർത്ഥിനികൾ പരീക്ഷ എഴുതാതെ വീടുകളിൽ ഇരുന്നു . രണ്ട് വിദ്യാർത്ഥിനികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഉഡുപ്പി സർക്കാർ പിയു കോളേജിലെ ചില മുസ്ലീം വിദ്യാർത്ഥിനികളും പരീക്ഷ ബഹിഷ്‌കരിച്ചു. നേരത്തെ ഉഡുപ്പി കോളേജിലെ വിദ്യാർത്ഥിനികൾ പ്രായോഗിക പരീക്ഷകൾ ബഹിഷ്‌കരിച്ചിരുന്നു. എന്നാൽ എഴുത്ത് പരീക്ഷകൾ കൂടി ബഹിഷ്‌കരിച്ചതോടെ ഇവരുടെ ഭാവി പൂർണമായി ഇരുട്ടിലായിരിക്കുകയാണ്.
അതേസമയം ബഹിഷ്‌കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളിൽ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവർക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
Comments