ന്യൂഡൽഹി : വിദേശയാത്രയ്‌ക്ക് അനുമതി തേടി കോടതിയെ സമീപിച്ച് മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബ്. ഡൽഹി ഹൈക്കോടതിയിലാണ് മാദ്ധ്യമ പ്രവർത്തക ഹർജി നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അന്വേഷണം നേരിടുന്ന റാണയെ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് റാണ ഹൈക്കോടതിയെ സമീപിച്ചത്.
ചീഫ് ജസ്റ്റിസ് വിപിൻ സൻഗ്ഹി, ജസ്റ്റിസ് നവീൻ ചാവ്‌ല എന്നിവർ അടങ്ങിയ ബഞ്ച് മുൻപാകെയാണ് റാണ അയ്യൂബ് ഹർജി നൽകിയിരിക്കുന്നത്. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് റാണ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച കോടതി വെള്ളിയാഴ്ച വാദം കേൾക്കുമെന്നും അറിയിച്ചു.
ലണ്ടനിലേക്ക് പോകാനാണ് റാണ കോടതിയിൽ അനുമതി തേടിയിരിക്കുന്നത്. ഇന്നലെ ലണ്ടനിലേക്ക് പോകാൻ മുംബൈ വിമാനത്താവളത്തിൽ എത്തിയ ഇവരെ എമിഗ്രേഷൻ വിഭാഗം തടയുകയായിരുന്നു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഏപ്രിൽ 1 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തടഞ്ഞത്. ഈ വിവരം റാണ സമൂഹമാദ്ധ്യമത്തിലൂടെയാണ് പുറത്തുവിട്ടത്.
കൊറോണ സഹായനിധിയുടെ പേരിൽ വിദേശത്തു നിന്നും വലിയ തുകകൾ കൈപ്പറ്റിയെന്നാണ് റാണ അയ്യൂബിന് എതിരെ രജിസ്റ്റർ ചെയ്തിരിക്കുന്ന കേസ്. സംഭവത്തിൽ റാണയുടെ 1 കോടിയിലധികം രൂപ എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. ്
Comments