ന്യൂഡൽഹി: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിൽ രാജ്യത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ ദി കാശ്മീർ ഫയൽസ് ബോക്സ് ഓഫീസിൽ 250 കോടി കളക്ഷനും പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ യുഎഇയിൽ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ് കശ്മീർ ഫയൽസ്. എല്ലാവിധ സെൻസർ കടമ്പകളും സൂക്ഷ്മ പരിശോധനകളും പിന്നിട്ട് യുഎയിൽ പ്രദർശനം നടത്തുന്നതിനുള്ള അനുമതി നേടിയ വിവരം സംവിധായകൻ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യയുടെ പല കോണിലും കശ്മീർ ഫയൽസ് എന്ന ചിത്രം ഇസ്ലാമോഫോബിക് ആണെന്ന് പറയുമ്പോഴാണ് ഇസ്ലാമിക രാജ്യങ്ങളിലൊന്നായ യുഎഇയിൽ റിലീസിന് അനുമതി നേടിയിരിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. ഇത് വലിയൊരു വിജയമാണെന്ന് വിവേക് അഗ്നിഹോത്രി പ്രതികരിച്ചു. ഒടുവിൽ യുഎയിലെ സെൻസർ കടമ്പകളും കടന്നു. 15ന് മുകളിലുള്ളവർക്ക് കാണാമെന്ന് റേറ്റ് ചെയ്യപ്പെട്ടു. ഒരു സീൻ പോലും കട്ട് ചെയ്യാതെ ഏപ്രിൽ ഏഴിന് യുഎഇയിൽ ചിത്രം റിലീസ് ചെയ്യും. സിംഗപൂരിലും ചിത്രത്തിന്റെ പ്രദർശനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ 18+ ആയാണ് ചിത്രം പ്രദർശനത്തിനെത്തിയതെങ്കിൽ യുഎഇയിൽ 15+ ആണ് റേറ്റിങ്ങെന്നും സംവിധായകൻ എടുത്തുപറഞ്ഞു. നാലാഴ്ചത്തെ പരിശോധനകൾക്കൊടുവിലാണ് യുഎഇയിൽ കശ്മീർ ഫയൽസ് അനുമതി നേടിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ സിനിമ മനുഷ്യത്വത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ സിനിമ തീവ്രവാദത്തിനെതിരാണ്. അതിനാൽ ഇത് എല്ലാവരും കാണണമെന്നാണ് സെൻസർ ചെയ്തവർ പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 1990-ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന കശ്മീർ ഫയൽസ് നിരവധി പ്രതിബന്ധങ്ങൾക്കൊടുവിലാണ് പ്രദർശനത്തിനെത്തിയിരുന്നത്. മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയ് മണ്ഡ്‌ലേക്കർ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.
Comments