ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാതെ പിരിഞ്ഞ് പാർലമെന്റ്. നിർണായക ദേശീയ അസംബ്ലി സമ്മേളനം തുടങ്ങി മിനിറ്റുകൾക്കുള്ളിലാണ് സഭ പിരിഞ്ഞതായി പ്രഖ്യാപനമുണ്ടായത്. ദേശീയ അസംബ്ലി മൂന്നാം തിയതി വരെയാണ് പിരിഞ്ഞത്.
സഭ സമ്മേളിച്ച ഉടൻ തന്നെ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടെങ്കിലും സഭ താൽക്കാലികമായി പിരിയുകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ കാസിം സൂരി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപക്ഷം ബഹളം വെച്ചുവെന്നും അതിനാലാണ് പിരിയുന്നതെന്നുമായിരുന്നു സഭ നിർത്തിവെക്കാൻ കാരണമായി ഡെപ്യൂട്ടി സ്പീക്കർ അവകാശപ്പെട്ടത്. പ്രതിപക്ഷത്തിന് കാര്യഗൗരവമില്ലെന്നും ദേശീയ അസംബ്ലിയിൽ ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. വരുന്ന ഞായറാഴ്ച 11.30നാണ് സഭ വീണ്ടും ചേരുക.
പ്രധാനമന്ത്രിക്കെതിരായ പ്രമേയം മാർച്ച് 28നായിരുന്നു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ് അവതരിപ്പിച്ചത്. അന്നേ ദിവസം തന്നെ പ്രമേയം ചർച്ച ചെയ്യാൻ അംഗീകരിച്ചിരുന്നു. തുടർന്ന് രണ്ട് ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്നാണ് സഭയിൽ പ്രമേയം ചർച്ച ചെയ്യാനാരംഭിച്ചത്. എന്നാൽ പ്രതിപക്ഷം ബഹളമുണ്ടാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സഭ നിർത്തുകയായിരുന്നു.
പ്രധാനമന്ത്രിയുടെ സ്‌പെഷ്യൽ അസിസ്റ്റന്റ് ബാബർ അവാൻ ആണ് സഭ നിർത്തിവെക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്. എന്നാൽ വോട്ടെടുപ്പ് നടന്നതോടെ ഈ പ്രമേയം തള്ളി. ഇതോടെ ചോദ്യോത്തര വേള ആരംഭിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു. ഗോ ഇമ്രാൻ ഗോ എന്ന മുദ്രാവാക്യങ്ങൾ സഭയിൽ മുഴങ്ങുകയും അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം വിഷയത്തെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡെപ്യൂട്ടി സ്പീക്കർ സഭ നിർത്തിവെച്ചത്. ഇന്നത്തെ അജണ്ടയിൽ നാലാമതായിരുന്നു അവിശ്വാസ പ്രമേയ ചർച്ച.
“GO IMRAN GO”
कुछ ऐसा नज़ारा रहा पाकिस्तान की नेशनल एसेंबली के इजलास में https://t.co/rnyzk0Ud6L pic.twitter.com/WU9Pcd1hUA
— Umashankar Singh उमाशंकर सिंह (@umashankarsingh) March 31, 2022
നിലവിൽ സഖ്യകക്ഷികൾ കൂടി പിന്മാറിയതോടെയാണ് പാക് സർക്കാർ രാഷ്‌ട്രീയ പ്രതിസന്ധിയിലായത്. ഇതോടെ കേവല ഭൂരിപക്ഷവും നഷ്ടമായിരുന്നു. അതുകൊണ്ട് തന്നെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നാലുടൻ ഇമ്രാൻ ഖാന് പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്നത് ഉറപ്പാണ്. ഇതോടെ വീണ്ടും കാലാവധി പൂർത്തിയാക്കാൻ കഴിയാത്ത പാക് പ്രാധാനമന്ത്രിയാകും ഇമ്രാൻ ഖാൻ.
Comments