കൊച്ചി:മിന്നൽ മുരളിയെന്ന സിനിമ ഒടിടിയിൽ റിലീസ് ചെയ്തത് നടൻ ടൊവിനോ തോമസിന് ഗുണം ചെയ്തില്ലെന്ന് തീയേറ്റർ ഉടമകളുടെ സംഘടന ഫിയോക്ക്. താരങ്ങൾ തങ്ങളുടെ സിനിമ ഒടിടിയിൽ റിലീസ് ചെയ്യുമ്പോൾ ഇല്ലാതാകുന്നത് അവരുടെ താരമൂല്യമാണെന്ന് ഫിയോക്ക് പറഞ്ഞു. സൂര്യയേയും ടൊവിനോയേയും ചൂണ്ടിക്കാട്ടിയാണ് ഫിയോക്ക് പ്രസിഡന്റ് വിജയകുമാറിന്റെ ആരോപണം.
അടുത്തിടെ രണ്ട് നടന്മാരുടേയും മികച്ച പ്രേക്ഷക പ്രതികരണം നേടിയ മിന്നൽ മുരളിയും ജെയ് ഭീമും ഒടിടിയിലാണ് റിലീസ് ചെയ്തത്. താരങ്ങൾക്ക് തീയേറ്ററുകളെ വേണ്ട എങ്കിൽ തീയേറ്ററുകൾക്ക് താരങ്ങളേയും വേണ്ടെന്ന് വിജയകുമാർ പറഞ്ഞു. പ്രേക്ഷകർ അവരുടെ സിനിമ ആസ്വദിക്കുന്നില്ലെങ്കിൽ ഒരു നടന് ഇൻഡസ്ട്രിയിൽ നിലനിൽപ്പില്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സൂര്യയ്‌ക്ക് സംഭവിച്ചത്.
അദ്ദേഹത്തിന്റെ മികച്ച ചിത്രം പുറത്തിറങ്ങിയപ്പോൾ ആളുകൾ തീയേറ്ററിൽ ഉണ്ടായിരുന്നില്ല. ടൊവിനോ തോമസ് ഏറ്റവും കഠിനാധ്വാനം ചെയ്ത ചിത്രമാണ് ‘മിന്നൽ മുരളി’.സിനിമയിൽ നിന്ന് താരം എന്തെങ്കിലും നേടിയെന്ന് നിങ്ങൾ കരുതുന്നുണ്ടോ? മിന്നൽ മുരളി ഒടിടിയിൽ റിലീസ് ചെയ്തതിനാൽ, അദ്ദേഹത്തിന്റെ അടുത്ത ചിത്രം ‘നാരദൻ’ തീയേറ്ററുകളിൽ ശ്രദ്ധിക്കപ്പെടാതെ പോയി.
തുടർച്ചയായി ഏതൊരു നടന്റെ സിനിമയും ഒടിടിയിൽ റിലീസ് ചെയ്താൽ അവർ പ്രേക്ഷക ഹൃദയത്തിൽ നിന്നും നിക്കം ചെയ്യപ്പെടുമെന്ന് മനസിലാക്കണമെന്നും വിജയകുമാർ പറഞ്ഞു.
Comments