തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ വാക്‌സിനുകളുടെ നിർമ്മാണം ആരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. നിർമ്മാണ യൂണിറ്റ് ആരംഭിക്കാൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് കമ്പനികൾ എത്തി. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്, വിർചൗ ബയോടെക് എന്നീ കമ്പനികളാണ് വാക്‌സിൻ നിർമ്മാണത്തിന് താൽപര്യം പ്രകടിപ്പിച്ചത്.
തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്സിൻ നിർമാണവും ഗവേഷണകേന്ദ്രവും തുടങ്ങാൻ സർക്കാർ നിശ്ചയിച്ചത്. നിക്ഷേപത്തിന് തയ്യാറാകുന്ന കമ്പനികൾക്ക് നൽകാവുന്ന ഇളവുകൾ എന്തെല്ലാമാണെന്ന് കാണിച്ച് 2021, സെപ്റ്റംബറിൽ സർക്കാർ പ്രത്യേക ഉത്തരവും ഇറക്കിയിരുന്നു. ഇതനുസരിച്ചാണ് രണ്ട് കമ്പനികൾ യോഗ്യത നേടിയതും.
കമ്പനികളുടെ പ്രവർത്തനം, വാക്‌സിൻ ഉത്പാദനത്തിലുളള ശേഷി എന്നിവ പരിശോധിച്ച ശേഷം സാങ്കേതിക അനുമതി നൽകും. ഈ കമ്പനികൾക്ക് സംസ്ഥാനത്ത് നിക്ഷേപം നടത്താനുള്ള മാനദണ്ഡങ്ങൾ സർക്കാർ അംഗീകരിക്കും. കമ്പനികൾക്ക് ഏത് രീതിയിൽ ഭൂമിയും അടിസ്ഥാന സൗകര്യവും നൽകാമെന്നതാണ് ഇനി തീരുമാനിക്കേണ്ടത്. സർക്കാർ അംഗീകാരം നൽകിയാൽ കെഎസ്‌ഐഡിസിയുമായി കമ്പനികൾ കരാറിലേർപ്പെടും.
Comments