കെയ്‌റോ: വടക്കെ ആഫ്രിക്കയിൽ നിന്നും പുറപ്പെട്ട ലിബിയൻ കുടിയേറ്റക്കാർ മെഡിറ്ററേനിയൻ കടലിൽ മുങ്ങിമരിച്ചതായി റിപ്പോർട്ട്. 90ൽ അധികം കുടിയേറ്റക്കാർ മുങ്ങിമരിച്ചതായാണ് വിവരം. കഴിഞ്ഞ ആഴ്‌ച്ച ലിബിയയിൽ നിന്നും കുടിയേറ്റക്കാരുമായി പുറപ്പെട്ട ഒരു കപ്പലാണ് മുങ്ങിയത്. വടക്കേ ആഫ്രിക്കയിൽ നിന്നും മെച്ചപ്പെട്ട ജീവിതം തേടി യൂറോപ്പിലേക്ക് പുറപ്പെട്ടവരാണ് ഇവർ.
ബോട്ടിൽ തിങ്ങിനിറഞ്ഞ രീതിയലാണ് ആളുകളുണ്ടായിരുന്നത്. അമിത ഭാരമാണ് ബോട്ട് മുങ്ങാൻ കാരണമായതെന്നാണ് വിവരം. എപ്പോഴാണ് ബോട്ട് അപകടത്തിൽപ്പെട്ടതെന്ന് വ്യക്തമല്ലെന്ന് വിവരം പുറത്തുവിട്ട മനുഷ്യാവകാശ ഗ്രൂപ്പിന്റെ മേധാവി ജുവാൻ മതിയാസ് ഗിൽ പറഞ്ഞു. കുട്ടികൾ അടക്കം നൂറിൽ അധികം കുടിയേറ്റക്കാരാണ് ബോട്ടിലുണ്ടായിരുന്നത്.
കപ്പലിലുണ്ടായിരുന്നവരിൽ നാല് പേരുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ഒരു എണ്ണടാങ്കറാണ് ഇവരെ രക്ഷിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് ഇവരെ കപ്പൽ സംഘം രക്ഷിക്കുന്നത്. ദാരിദ്ര്യത്തിൽ ബുദ്ധിമുട്ടുന്ന കുടുംബങ്ങൾ ആഫ്രിക്കയിൽ നിന്നും മെഡിറ്ററേനിയൻ കടൽ വഴി യൂറോപ്പിലേക്ക് കുടിയേറാറുള്ളത് പതിവാണ്. സംഭവത്തിൽ യൂറോപ്യൻ അധികൃതർ വിശദീകരണം തേടിയിട്ടുണ്ട്.
Comments