നവസാരി: കൊല്ലപ്പെട്ടയാൾ ജീവനോടെ തിരികെ എത്തിയതിനെ തുടർന്ന് കൊലയാളികളാക്കപ്പെട്ടവരെ വെറുതേ വിട്ട് കോടതി.ഗുജറാത്തിലെ നവസാരിയിലെ കോടതിയിലാണ് വിചിത്രമായ സംഭവം നടന്നത്. ആറ് വർഷം മുമ്പാണ് കൊലപാതകത്തിന്റെ പേരിൽ രണ്ട് പേർ അറസ്റ്റിലായത്. എന്നാൽ കൊലചെയ്യപ്പെട്ട ആൾ ജീവിച്ചിരിപ്പുണ്ടെന്ന് വിധി പ്രസ്താവത്തിന് മുൻപ് കോടതി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ കോടതി നടപടിക്ക് ശുപാർശ ചെയ്തു.
അശ്രദ്ധമായി അന്വേഷണം നടത്തിയതിന് 50,000 രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് അഡീഷണൽ സെഷൻസ് കോടതി നിർദ്ദേശിച്ചത്. ജഡ്ജി സാരംഗ വ്യാസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. അലംഭാവത്തോടെയുള്ള ഇത്തരം അന്വേഷണ രീതികൾ അനുവദിക്കാനാവാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതകത്തിന്റെ പേരിൽ അറസ്റ്റിലായ പ്രതികൾക്ക് മാനസികവും ശാരീരികവുമായ വേദനയുണ്ടാക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ചെയ്തത്. അവരുടെ സാമൂഹിക പ്രശസ്തിയെ വ്രണപ്പെടുത്തുകയും ചെയ്തു.ഇതിനുള്ള നഷ്ടപരിഹാരം ഈടാക്കണമെന്നാണ് കോടതിയുടെ താക്കീത്.
2016 ജൂലൈ 6 ന് ആണ് ഗുജറാത്തിലെ നവസാരി റൂറൽ പോലീസ് കേസ് രജിസ്ററർ ചെയ്തത്. നാഗുലാൽ ഗയാരിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് മദൻ പിപ്ലാഡിയെയും സുരേഷ് ബടേലയെയും പ്രതികളാക്കി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കണ്ടെത്തിയ അജ്ഞാത മൃതദേഹം നഗുലാലിന്റേതാണെന്ന് വീട്ടുകാരും സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് പോലീസ് നീങ്ങിയത്.
നഗുലാലിനൊപ്പം ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് മദനും സുരേഷും. ജോലി സ്ഥലത്തെ വൈരാഗ്യം കൊലപാതകത്തിൽ കലാശിച്ചുവെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. നൈലോൺ നൂലുപയോഗിച്ച് കഴുത്തറുത്ത് കൊന്നുവെന്നും പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരുന്നു. കേസിന് ബലം പകരുന്നതിനായി 19 സാക്ഷികളെയും 35 തെളിവുകളും പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 114 (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതികളെ ഏകദേശം മൂന്ന് മാസത്തോളം ജയിലിലടച്ചിരുന്നു.
ഗയാരിയുടെ കുടുംബാംഗങ്ങൾ മൃതദേഹം മധ്യപ്രദേശിലെ മന്ദ്സൗർ ജില്ലയിലെ സ്വദേശത്തേക്ക് കൊണ്ടുപോയി അന്ത്യകർമങ്ങൾ നടത്തി.അന്ത്യകർമങ്ങൾ കഴിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഗയാരി ജീവിച്ചിരിപ്പുണ്ടെന്നും ബന്ധുവിനൊപ്പം താമസിക്കുകയാണെന്നും ഗയാരിയുടെ സഹോദരൻ അറിയുന്നത്. അവർ ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുയായിരുന്നു.
2016 ല് ഒരു ദിവസം രാത്രി വിശന്നപ്പോൾ മദന്റെ വീട്ടിലെ അടുക്കളയിൽ താൻ കയറിയെന്നും മദന്റെ ഭാര്യ എഴുന്നേറ്റ് തന്നെ കണ്ടെന്ന് തോന്നിയതോടെ പിന്നീടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ഓർത്ത് നാടുവിടുകയായിരുന്നുവെന്ന് നഗുലാൽ പോലീസിനോട് വെളിപ്പെടുത്തി.
Comments