ലക്‌നൗ: കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യോഗി സർക്കാർ. പദ്ധതിക്ക് ശ്രവസ്തി ജില്ലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ 100 ശതമാനം കുട്ടികളെ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്ത് ഏറ്റവും കുറവ് സാക്ഷരരുളള ജില്ലകളിലൊന്നാണ് ശ്രവസ്തി. അതുകൊണ്ടു തന്നെയാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ ഇവിടം തിരഞ്ഞെടുത്തതും. ബൽറാംപൂർ, ബദൗൺ, റാംപൂർ തുടങ്ങിയിടങ്ങളിലും പദ്ധതി വിപുലമാക്കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ് ചടങ്ങിൽ വിശദീകരിച്ചു.
രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസം അത്യാവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ ഇളംതലമുറയിൽ. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നത് രാജ്യത്തോടുളള നമ്മുടെ കടമയാണെന്നും അതുകൊണ്ടു തന്നെ അവരെ സ്‌കൂളുകളിൽ അയയ്‌ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീടുകൾ തോറും കയറിയിറങ്ങി സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇവരെ സ്‌കൂളിൽ അയയ്‌ക്കാനുളള നടപടികളും സ്വീകരിക്കും. ഇത്തരം കുട്ടികൾക്ക് ബാഗും പുസ്തകങ്ങളും യൂണിഫോമും നൽകി അവരെ സ്‌കൂളിൽ പോകാൻ പ്രോത്സാഹിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പരിപാടിക്ക് ശേഷം സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണവും മുഖ്യമന്ത്രി സ്വന്തം കൈ കൊണ്ട് വിളമ്പി നൽകി.
Comments