ബെയ്ജിങ്: ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,412 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 2020ൽ വൈറസ് വ്യാപനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.
27-ലധികം ചൈനീസ് പ്രവിശ്യകളിൽ പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂരിഭാഗം പേർക്കും ഒമിക്രോൺ വകഭേദമാണ്. ഇതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനപ്പെടുത്തിയിരിക്കുകയാണ് പ്രാദേശിക ഭരണകൂടങ്ങൾ.
അതേസമയം ചൈനയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നും സാമ്പത്തിക കേന്ദ്രവുമായ ഷാങ്ഹായിൽ ലോക്കഡൗൺ നീട്ടി. നഗരവാസികളായ 26 ദശലക്ഷം ജനങ്ങളെയും കൊറോണ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണ് ആരോഗ്യവകുപ്പ്. മാർച്ച് 28നായിരുന്നു വ്യാപക കൊറോണ പരിശോധനയ്‌ക്ക് തുടക്കമിട്ട് നഗരത്തിൽ ലോക്ക്ഡൗൺ ആരംഭിച്ചത്. തിങ്കളാഴ്ച ഷാങ്ഹായിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്ത 8,581 പേർക്കും പ്രകടിപ്പിച്ച 425 പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന്റെ ഭാഗമായി കൊറോണ വ്യാപനത്തെ ചെറുക്കാൻ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ് ചൈന. 38,000 ആരോഗ്യ പ്രവർത്തകർക്ക് പുറമേയാണ് കരസേന, നാവികസേന വിഭാഗത്തിലെ രണ്ടായിരം ഉദ്യോഗസ്ഥരെ ഷാങ്ഹായിൽ വിന്യസിച്ചിരിക്കുന്നത്.
ഷാങ്ഹായിലെ ഒട്ടുമിക്ക ബിസിനസുകളും തകിടം മറിഞ്ഞ അവസ്ഥയിലാണ്. ലോക്ക്ഡൗൺ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും ബാധിച്ചു. വീട്ടിലിരിക്കുന്നവർക്ക് പലചരക്ക് വസ്തുക്കൾ എത്തിക്കാനും വ്യാപകമായി കൊറോണ പരിശോധന നടത്താനും ആരോഗ്യ-സന്നദ്ധപ്രവർത്തകർ നെട്ടോട്ടമോടുകയാണ്.
Comments