കീവ്: ഒന്നര മാസത്തിലേറയായി തുടരുന്ന റഷ്യൻ അധിനിവേശം കാരണം ദുരിതത്തിലായിരിക്കുകയാണ് യുക്രെയ്ൻ ജനത. സൈനിക ആക്രമണം ജനവാസ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ ജീവനും കൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് പലായനം ചെയ്യുകയാണ് യുക്രെയ്ൻ ജനത. രക്ഷ തേടി മറ്റ് രാജ്യങ്ങളിലേക്ക് എത്താൻ സാധിക്കാതിരുന്ന ജനത ബങ്കറുകളിലാണ് അഭയം പ്രാപിച്ചിരിക്കുന്നത്.
ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്ന ഭയത്തോടെ ജീവിക്കുന്ന യുക്രെയ്ൻകാർ തങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാൽ സ്വന്തം കുഞ്ഞിനെ രക്ഷപ്പെടുത്താനും തിരിച്ചറിയാനുമായി അവരുടെ പുറത്ത് പേരും മേൽവിലാസവും എഴുതിവെയ്ക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മകളെ സ്വീകരിക്കാൻ ആരെങ്കിലും തയ്യാറാകണം എന്ന് പുറത്ത് മേൽവിലാസം എഴുതിയ കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് യുക്രെയ്നിലെ ഒരു അമ്മ പങ്കുവെച്ച പോസ്റ്റാണ് യുദ്ധത്തിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് വെളിപ്പെടുത്തുന്നത് കുഞ്ഞിന്റെ ജനന തീയതി,കുടുംബാംഗത്തിന്റെ മൊബൈൽ നമ്പർ,മേൽവിലാസം എന്നിവ ഉൾപ്പടെയുള്ള വിവരങ്ങളാണ് പല അമ്മമാരും കുഞ്ഞുങ്ങളുടെ പുറത്ത് എഴുതി വെയ്ക്കുന്നത്.
യുക്രെയ്നിലെ മാദ്ധ്യമപ്രവർത്തകരാണ് ഇത്തരത്തിലുള്ള യുക്രെയ്ൻ ജനതയുടെ ദയനീയാവസ്ഥ വെളിച്ചത്ത് കൊണ്ട് വന്നത്. കരളലിയിക്കുന്ന ഇത്തരം കാഴ്ചകൾ കാണാതിരിക്കാൻ യുദ്ധത്തിന് അവസാനമുണ്ടായേ തീരൂ എന്ന് പറഞ്ഞുകൊണ്ടാണ് പലരും ഇത്തരം ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.
Comments