കണ്ണൂർ; ഇരുപത്തി മൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ആരംഭിച്ചു. സംഘാടക സമിതി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. വയലാറിൽ നിന്നെത്തിച്ച പതാകയാണ് പൊതുസമ്മേളന വേദിയിൽ ഉയർത്തിയത്.സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജൻ, മന്ത്രിമാർ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാകയുർത്തൽ.
പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനും മുസ്ലീം ലീഗിനുമെതിരെ രൂക്ഷമായ വിമർശനമാണ് മുഖ്യമന്ത്രി നടത്തിയത്. നാടിനെ തകർക്കുന്ന നയം ശക്തിപ്പെടുമ്പോൾ അതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസിനും മുസ്ലീം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷ പാർട്ടികൾക്ക് ഇടത് വിരോധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സർക്കാരിന് നേരെ വലിയ എതിർപ്പ് ഉയർത്തുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഏത് കാര്യത്തിനും എതിർപ്പാണെന്നും നാടിന്റെ വികസനത്തിന് തടയിടുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വികസന കാര്യങ്ങൾ നടക്കാൻ പാടില്ലെന്ന് മാത്രമാണ് അവർ ശബ്ദമുയർത്തുന്നത്. പാർലമെന്റിലും കേരളത്തിനായി ശബ്ദിക്കാൻ അവർക്ക് കഴിയുന്നില്ല.നാട്ടിൽ ഒരു വികസനവും അനുവദിക്കില്ല എന്നതാണ് കോൺഗ്രസിന്റെ സമീപനമെന്നും നാൾക്കുനാൾ കോൺഗ്രസ് ശോഷിച്ച് ഇല്ലാതാകുകയാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഇ.എം.എസ് സർക്കാറിന്റെ അടിത്തറയിലാണ് കേരളം വളർന്നത്. ബംഗാളിലും ത്രിപുരയിലും പാർട്ടി തിരിച്ചു വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.















