ന്യൂഡൽഹി: റംസാൻ കാലത്ത് ഇതരമതസ്ഥർ ഭക്ഷണം കഴിക്കുന്നത് വിലക്കിയാൽ കുഴപ്പമുണ്ടോ എന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി. റംസാനിൽ ഞങ്ങൾ സൂര്യോദയത്തിനും അസ്തമയത്തിനും ഇടയിൽ ഭക്ഷണം കഴിക്കാറില്ല. മുസ്ലീം അല്ലാത്ത താമസക്കാരയോ വിനോദ സഞ്ചാരികളേയോ പൊതു സ്ഥലത്ത് , പ്രത്യേകിച്ച് മുസ്ലീം ആധിപത്യമുള്ള പ്രദേശങ്ങളിൽ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് ഞങ്ങൾ വിലക്കിയാൽ കുഴപ്പമില്ലെന്ന് ഞാൻ കരുതുന്നുവെന്നായിരുന്നു ഒവൈസിയുടെ വിവാദ പ്രസ്താവന.ഒവൈസിയുടെ പ്രസ്താവനയെക്കെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
നവരാത്രി ദിനങ്ങളിൽ ദക്ഷിണ ഡൽഹിയിൽ മാംസ നിരോധനം കൊണ്ടുവന്നതാണ് ഒവൈസിയെ ചൊടിപ്പിച്ചത്. നവരാത്രി ദിനങ്ങളിൽ ഏപ്രിൽ 11 വരെ ഇറച്ചിക്കടകൾ തുറക്കാൻ അനുവദിക്കില്ലെന്നും തന്റെ നിർദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ കമ്മീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒവൈസിയുടെ വിവാദ പരാമർശം.
നവരാത്രി കാലത്ത് ദുർഗ്ഗാദേവിക്ക് നിത്യേന പ്രാർത്ഥിക്കാൻ പോകുന്ന വഴിയിൽ ഇറച്ചിക്കടകളിൽ എത്തുമ്പോഴോ മാംസത്തിന്റെ ദുർഗന്ധം സഹിക്കുമ്പോഴോ മതവിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും ബാധിക്കും എന്ന് മേയർ സൗത്ത് ഡൽഹി മുൻസിപ്പൽ കമ്മീഷണർക്ക് അയച്ച കത്തിൽ പറയുന്നു.
നവരാത്രി കാലത്ത് ഇറച്ചിക്കടകൾ അടച്ചുപൂട്ടാനുള്ള എസ്ഡിഎംസി മേയറുടെ നിർദേശത്തെ ഡൽഹി ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമയും പിന്തുണച്ച് എത്തിയിരുന്നു. രാജ്യത്തുടനീളം അത്തരം നിയന്ത്രണം ഏർപ്പെടുത്തിയാൽ നന്നായിരിക്കുമെന്ന് അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
ഒവൈസിയെപ്പോലുള്ള നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളിൽ ആളുകൾ വീഴരുതെന്നും ഹിന്ദു ഉത്സവത്തോട് ആദരവ് കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments