കൊളംബോ: ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പിൻവലിച്ചുകൊണ്ട് പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉത്തരവിറക്കി. ശ്രീലങ്കൻ ജനതയുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സർക്കാരിനെതിരെ ജനരോഷം ശക്തമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഒഴികെ എല്ലാവരും രാജിവെച്ചിരുന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ ഏപ്രിൽ രണ്ടിനാണ് ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത്.
അതേസമയം ഘടകക്ഷികൾ കൂട്ടത്തോടെ മുന്നണി വിട്ടതോടെ ശ്രീലങ്കയിൽ രജപക്‌സെ സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായി. 14 അംഗങ്ങളുള്ള ശ്രീലങ്കൻ ഫ്രീഡം പാർട്ടം അടക്കം ചെറുകക്ഷികൾ മഹിന്ദ രജപക്‌സയുടെ പൊതുജന മുന്നണിയിൽ നിന്ന് വിട്ട് നിൽക്കാൻ തീരുമാനിച്ചു. 222 അംഗ ലങ്കൻ പാർലമെന്റിൽ 145 അംഗങ്ങളുടെ പിന്തുണയാണ് രജപക്‌സെ സർക്കാരിന് ഉണ്ടായിരുന്നത്. 40ൽ ഏറെ എംപിമാർ രാജിവെച്ചതോടെ സർക്കാർ ന്യൂനപക്ഷമായി.
രാജ്യമെങ്ങും കനത്ത പ്രക്ഷോഭം തുടരുകയാണ്. ഇന്ധനം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം കൂടുതൽ രൂക്ഷമായി. മരുന്ന് ക്ഷാമം കടുത്ത ആരോഗ്യ പ്രതിസന്ധിയ്‌ക്കിടയാക്കിയേക്കുമെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷസാദ്ധ്യത മുന്നിൽക്കണ്ട് പ്രധാന പട്ടണങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments