തിരുവനന്തപുരം : സംസ്ഥാനത്ത് സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമായതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് കൂടുതൽ സുരക്ഷ ഒരുക്കാൻ തീരുമാനം. മുഖ്യമന്ത്രിയുടെ സുരക്ഷയ്‌ക്കായി പ്രത്യേക ഡെപ്യൂട്ടി കമ്മീഷണറെ നിയമിക്കും. ഇതിനായി പുതിയ തസ്തിക സൃഷ്ടിക്കുന്ന കാര്യം പൊതുഭരണ വകുപ്പുമായി ആലോചിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് പറഞ്ഞു.
പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും സുരക്ഷ വർദ്ധിപ്പിക്കും. ഇതിന്റെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് കൺട്രോൾ റൂം ആരംഭിച്ചു. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് കമാൻഡോ സംഘത്തെ വസതിയുടെ സുരക്ഷയ്‌ക്ക് വേണ്ടി നിയമിച്ചു. വസതിയ്‌ക്ക് ചുറ്റും 24 മണിക്കൂറും പ്രവർത്തിക്കുന്ന സിസിടിവി ക്യാമറ സംവിധാനവും കൺട്രോൾ റൂം നിരീക്ഷണവും ഉണ്ടാകും. മെയിൻ ഗേറ്റിലെ പഴയ ഗാർഡ് റൂമിൽ ആണ് സംവിധാനം സജ്ജമാക്കുന്നത്. കൺട്രോൾ റൂം അസി. കമ്മിഷണർക്കാണ് ഇതിന്റെ മേൽനോട്ട ചുമതല.
65 പൊലീസുകാർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ഡ്യൂട്ടിക്കുണ്ടാകും. ക്ലിഫ് ഹൗസ് വളപ്പുൾപ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലം കൺട്രോൾ റൂം പരിധിയിൽ വരുന്നതാണ്. ഈ പ്രദേശങ്ങൾ എപ്പോഴും നിരീക്ഷണത്തിലാണ് 32 കാമറകളാണ് ഇവിടെ ഉള്ളത്. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളിൽ പിൻവശത്തും പോലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു. ക്ലിഫ് ഹൗസ് കൺട്രോൾ റൂമിന്റെ ഭാഗമായി ജീപ്പുകൾ പട്രോളിംഗ് നടത്തുന്നുണ്ട്.
Comments