കണ്ണൂർ: രാജ്യത്ത് ആഗോളവത്കരണ,ഉദാരവത്കരണ നയം നടപ്പാക്കി തുടങ്ങിയ കാലത്ത് തെലുങ്കിലെ വിപ്ലവ കവി എന്ന് അറിയപ്പെടുന്ന ഗദ്ദർ ഇങ്ങനെ പറഞ്ഞു. രാജ്യത്ത് നവഉദാരവത്കരണ നയങ്ങൾ കൂടുതൽ ശക്തിപ്പെടുബോൾ ഒന്നുകിൽ ഇടതുപുപക്ഷ പാർട്ടികൾ വളരും അല്ലെങ്കിൽ തളരും. സിപിഎമ്മിനെയും സിപിഐയെയും സംബന്ധിച്ച് ഗദ്ദർ നടത്തിയ നിരീക്ഷണം ശരിയാണെന്ന് കാലം തെളിയിച്ചു. ഇന്ത്യയിൽ ഇടതുപക്ഷം വളരുകയല്ല തളരുകയാണെന്ന യാഥാർഥ്യമാണ് വർത്തമാന രാഷ്‌ട്രീയം ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്ത് ഒരു കാലത്ത് ശക്തമായ സ്വാധീനം ഇടതുപക്ഷത്തിനുണ്ടായിരുന്നു. പല സംസ്ഥാനങ്ങളിലും നിർണ്ണായകമായ ശക്തിയാവാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിരുന്നു. പാർലമെന്റിലും നിയമസഭകളിലും ശബ്ദമുയർത്താൻ അവർക്ക് സാധിച്ചു. എന്നാൽ ഇന്ന് എല്ലാ പ്രതാപവും അസ്തമിച്ച് കേരളത്തിൽ മാത്രമായി മാറി ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യം. സിപിഎമ്മിന്റെ 23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ തുടക്കം കുറിക്കുബോൾ പ്രതീക്ഷയുടെ കണിക പോലും അവശേഷിക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് കഴിഞ്ഞ് നാല് വർഷം പിന്നിടുബോൾ കേരളത്തിൽ ഒഴിച്ച് മറ്റൊരു സംസ്ഥാനത്തും പാർട്ടിക്ക് അംഗസംഖ്യ വർധിപ്പിക്കാനായില്ല. സംഘടനാ റിപ്പോർട്ടിൽ ഇക്കാര്യം അടിവരയിട്ട് വ്യക്തമാക്കുന്നു. രാജ്യത്താകെ സിപിഎമ്മിന് 9,85,767 അംഗങ്ങളാണുള്ളത്. അതിൽ 5,27,174 പേർ കേരളത്തിലാണ്. അതായത് പാർട്ടി അംഗത്വത്തിൽ പകുതിയിലേറെയും കേരളത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്ന് പതിറ്റാണ്ട് പാർട്ടി ഭരിച്ച പശ്ചിമബംഗാളിൽ അവസ്ഥ പരിതാപകരമാണ്. വംഗനാട്ടിൽ 2017ൽ 2,08,923 അംഗങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 1,60,827 ആയി കുറഞ്ഞു. വളരെ ചെറിയ സംസ്ഥാനമായ കേരളത്തിൽ, പശ്ചിമ ബംഗാളിന്റെ മൂന്നിരട്ടി അംഗങ്ങൾ ഉണ്ട്. കാൽ നൂറ്റാണ്ട് തുടർച്ചയായി ഭരിച്ച ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ 50,612 അംഗങ്ങളാണുളളത്. ത്രിപുരയിൽ അംഗസംഖ്യ പകുതിയായി കുറഞ്ഞു. സംസ്ഥാനത്ത് 2017ൽ 97,990 അംഗങ്ങളുണ്ടായിരുന്നു. ബാക്കിയുളള എല്ലാ സംസ്ഥാനങ്ങളിലുമായി 2,47,144 അംഗങ്ങൾ ഉണ്ട്.
ബംഗാളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യം ചേർന്നിട്ടും ഒറ്റ സീറ്റ് പോലും നേടാനായില്ല എന്നത് സിപിഎം എത്തിപ്പെട്ടിരിക്കുന്ന അധോഗതിയുടെ ആഴം വ്യക്തമാക്കുന്നു. ത്രിപുരയിലും സമാനമായ സ്ഥിതിയാണ് പാർട്ടി ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പാർട്ടി കോൺഗ്രസ് നടക്കുബോൾ സിപിഎമ്മിന് രണ്ട് സംസ്ഥാനങ്ങളിൽ ഭരണമുണ്ടായിരുന്നു. എന്നാൽ ഇന്ന് ത്രിപുരയിൽ ഭരണം നഷ്ടപ്പെട്ട് കേരളത്തിൽ മാത്രമായി പാർട്ടിയുടെ മേൽവിലാസം.
ബിജെപി 2018ൽ ത്രിപുരയിൽ ഭരണം പിടിച്ചതോടെ ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് സിപിഎം ത്രിപുരയിലും സഞ്ചരിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകൾ നേടാൻ മാത്രമാണ് സിപിഎമ്മിന് സാധിച്ചത്. അടുത്ത വർഷം ആദ്യം നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വലിയ പ്രതീക്ഷയ്‌ക്ക് വകയില്ല.
ഉത്തരേന്ത്യയിലും ശോചനീയമായ സ്ഥിതിയാണ് ഇടതുപക്ഷ പാർട്ടികൾ നേരിടുന്നത്. അടുത്തിടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ദയനീയ പ്രകടനമാണ് കാഴ്ചവച്ചത്. ഒരു കാലത്ത് സ്വാധീനം ഉണ്ടായിരുന്ന മണിപ്പൂർ, പഞ്ചാബ് എന്നിവിടങ്ങളിൽ മത്സരിച്ച ചുരുക്കം സീറ്റുകളിൽ പോലും കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി കോൺഗ്രസ് ചേരുന്നത്.
അഖിലന്ത്യ തലത്തിൽ മുഖം നഷ്ടപ്പെട്ടതോടെ പാർട്ടി ജനറൽസെക്രട്ടറി സീതാറാം യച്ചൂരിയെ പിണറായി വിജയനും കേരള ഘടകവും വിലവയ്‌ക്കുന്നില്ല. അതിനാൽ സീതാറാം യെച്ചൂരിക്ക് കെ റെയിൽ പോലെയുളള വിഷയങ്ങളിൽ എതിർപ്പ് ഉണ്ടായിട്ടും ശബ്ദിക്കാനാവാത്ത അവസ്ഥയാണ്.
Comments