കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിന് ആശംസയുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി. എം.എ.ബേബി ആശംസാ സന്ദേശം പാർട്ടി കോൺഗ്രസിൽ വായിച്ചു. പാർട്ടി സമ്മേളനത്തിന്റെ തുടക്കത്തിൽ ചൈനയെ പ്രശംസിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും രംഗത്തെത്തിയിരുന്നു. ചൈനയെ ഒറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാദം. സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായ എസ്.രാമചന്ദ്രൻ പിള്ളയും എല്ലാ വേദികളിലും വച്ച് ചൈനയെ പുകഴ്‌ത്തുകയും ഇന്ത്യയെ ഇകഴ്‌ത്തി സംസാരിക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിൽ സിപിഎം നേതാക്കളുടെ നിരന്തര സ്തുതിപാഠകത്തിന് പിന്നാലെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ട് കണ്ണൂരിലെ പാർട്ടി സമ്മേളനത്തിന് ആശംസകൾ അറിയിച്ചത്.
ചിലിയിൽ ഇടതുപക്ഷം നേടിയ വിജയം ആവേശം പകരുന്നതാണെന്നും യെച്ചൂരി പറഞ്ഞു. ചൈനയ്‌ക്കെതിരെയാണ് ഇപ്പോൾ അമേരിക്കൻ സാമ്രാജ്യത്വം നീങ്ങുന്നത്. യുക്രെയ്‌നും റഷ്യയും തമ്മിൽ യുദ്ധമുണ്ടാകാൻ കാരണം അമേരിക്കയാണ്. ചൈനയെ ഒറ്റപ്പെടുത്താനുള്ള ശ്രമം വലിയ സങ്കീർണത ഉണ്ടാക്കും. ലാറ്റിനമേരിക്കയിൽ ഉൾപ്പെടെ ഇടതുപക്ഷം തിരിച്ചുവന്നിരിക്കുകയാണ്. നിലവിലെ വെല്ലുവിളികൾ നേരിടാൻ ഇടതുപാർട്ടികൾക്ക് മാത്രമേ സാധിക്കൂ എന്നും യെച്ചൂരി അവകാശപ്പെട്ടു.
ഇന്നാണ് 23ാം പാർട്ടി സമ്മേളനത്തിന് കണ്ണൂരിൽ തുടക്കമായത്. 811 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബിജെപിയെ തോൽപ്പിക്കുക എന്നതാണ് സമ്മേളനത്തിനെത്തിയ നേതാക്കളെല്ലാം പ്രധാന ലക്ഷ്യമായി പറയുന്നത്. ബിജെപിയെ തോൽപ്പിക്കാൻ ഏത് ചെകുത്താനൊപ്പവും നിൽക്കുമെന്നാണ് സിപിഎം പിബി അംഗം എം.എ.ബേബി പറഞ്ഞത്. ബിജെപിയെ തോൽപ്പിക്കാൻ സിപിഎം അടിത്തറ ശക്തിപ്പെടുത്തണമെന്ന് എസ്ആർപി പറഞ്ഞു. ബിജെപിയെ തോൽപ്പിക്കുന്നതിൽ പ്രായോഗിക സമീപനം വേണമെന്നാണ് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ ആവശ്യം. അതിന് എന്ത് ചെയ്യാനാകുമെന്ന് എല്ലാ പാർട്ടികളും ചിന്തിക്കണം. കഴിഞ്ഞ കാലങ്ങളിൽ ജീവിക്കാതെ കോൺഗ്രസ് ആത്മപരിശോധന നടത്തണം. ബിജെപിയെ തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യമെന്നും രാജ പറയുന്നു.
Comments