ഭൂമിയിൽ ആറാമത് കൂട്ട വംശനാശം ആരംഭിച്ചുകഴിഞ്ഞുവെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇതിന്റെ തെളിവുകൾ ചുറ്റും നോക്കിയാൽ മനസിലാകുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏറ്റവും പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി ഗവേഷകർ എത്തിയിരിക്കുന്നത്. പ്രകൃതിയെ സസൂക്ഷ്മം നിരീക്ഷിച്ചാൽ അവിടെയുണ്ടായിരുന്ന ജൈവവൈവിദ്ധ്യത്തിന്റെ കുറവ് മനസിലാകാൻ കഴിയുമെന്നാണ് കൂട്ടവംശനാശത്തിൽ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്.
ഭൂമിയുടെ ചരിത്രത്തിൽ അഞ്ച് കൂട്ടവംശനാശങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭൂമിയിലുണ്ടായിരുന്ന ജീവജാലങ്ങളെ തുടച്ചുനീക്കിയിട്ടുള്ള വംശനാശങ്ങളാണ് അവ. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ആറാമത്തെ വംശനാശം സംഭവിക്കുന്നതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. 27500 ജീവവർഗ്ഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലുകൾക്ക് പിന്നിൽ. സൂക്ഷ്മ ജീവികൾ മുതൽ മൃഗങ്ങൾ വരെയുള്ളവയിൽ ഇതിന്റെ മാറ്റം പ്രകടമാണെന്നും ഗവേഷകർ പറയുന്നു.
ഹവായ് സർവ്വകലാശാലയിലെ ജൈവശാസ്ത്രജ്ഞനായ കോവിയാണ് കൂട്ടവംശനാശം ആരംഭിച്ചതിനെ കുറിച്ചുള്ള തെളിവുകൾ പ്രസിദ്ധീകരിച്ചവരിൽ ഒരാൾ. ജീവജാലങ്ങളുടെ കുറവിലുള്ള വർദ്ധനവ് പ്രകടമാണെന്ന് അദ്ദേഹം പറയുന്നുണ്ട്. ഇനി എത്ര ശ്രമിച്ചാലും വലിയൊരു വിഭാഗം ജീവികളെ വംശനാശത്തിൽ നിന്നും സംരക്ഷിക്കാൻ കഴിയില്ലെന്നും പഠനം പറയുന്നു. ജീവികളെ സംരക്ഷിക്കാനുള്ള വഴികൾ തേടുകയാണ് എല്ലാവരും ചെയ്യേണ്ടത്. ഇനിയും താമസിച്ചാൽ പ്രകൃതിയുടെ നേരിട്ടുള്ള ഇടപെടൽ മൂലമല്ലാതെ മനുഷ്യനിർമ്മിതമായ കൂട്ടവംശനാശം കാണേണ്ടി വരുമെന്നും ഗവേഷക സംഘം മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ പട്ടികയില്ലാത്ത ആയിരം ജീവി വർഗങ്ങളെ എടുത്താൽ അതിൽ മൂന്നിലൊന്നിന്റെയും എണ്ണം അതിവേഗം കുറഞ്ഞുവരുന്നുണ്ട്. ഭൂമിയിൽ നിലവിലുള്ള ജീവജാലങ്ങളിൽ പകുതിയെണ്ണത്തിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. നിലവിലെ ആവാസ വ്യവസ്ഥയിൽ മനുഷ്യർ നടത്തുന്ന ഇടപെടലുകളാണ് കൂട്ടവംശനാശം വേഗത്തിലാക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.
Comments