അബുദാബി: റമദാനോടനുബന്ധിച്ച് ദുബായിലെ ഭക്ഷണശാലകളിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താൻ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. വിഭവങ്ങൾ സൂക്ഷിക്കുന്നതും പ്രദർശിപ്പിക്കുന്നതും വിൽക്കുന്നതും ചട്ടപ്രകാരമല്ലെങ്കിൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു ഭക്ഷ്യസുരക്ഷാവിഭാഗം അറിയിച്ചു.
ധാന്യങ്ങൾ, പഴച്ചാറുകൾ, പഴങ്ങൾ, ബേക്കറി സാധനങ്ങൾ, ചൂടാക്കിയതും ശീതീകരിച്ചതുമായ പലഹാരങ്ങൾ എന്നിവയോരോന്നും നിശ്ചിത ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം വിതരണം ചെയ്യേണ്ടത്. മാലിന്യനിർമാർജനത്തിലും പ്രത്യേക ശ്രദ്ധവേണം. ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ മാത്രമല്ല, കൊണ്ടുപോകുന്ന വാഹനങ്ങളിലെ താപനിലയും നിശ്ചിത അനുപാതത്തിലായിരിക്കണം. ചൂടുള്ള ഭക്ഷണസാധനങ്ങൾ 65 ഡിഗ്രി സെൽഷ്യസിനു മുകളിലാണു സൂക്ഷിക്കേണ്ടത്. തണുത്തവ 5 ഡിഗ്രി സെൽഷ്യസിൽ താഴെയും ആയിരിക്കണം എന്ന് ഭക്ഷ്യസുരക്ഷാവിഭാഗം വ്യക്തമാക്കി.
വിൽപനയ്‌ക്കും വിതരണത്തിനുമുള്ള സാധനങ്ങൾ നിശ്ചിത സമയത്തു മാത്രമേ പുറത്തെടുക്കാവൂ. ഈ സമയത്ത് ഇൻസ്‌പെക്ടർമാർ പരിശോധനയ്‌ക്കെത്തും. ഭക്ഷണത്തിൽ കീടങ്ങളോ പൊടിപടലങ്ങളോ എത്താതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ജീവനക്കാർ ഗ്ലൗസ് ധരിക്കുകയും മുടി വീഴാത്ത വിധം തലയിൽ ആവരണം ഉണ്ടാകുകയും വേണമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്റെ സുരക്ഷാ മാനദണ്ഡങ്ങളിൽ പറയുന്നു.
Comments