ഇസ്ലാമാബാദ്: ഭൂരിപക്ഷം നഷ്ടമായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജി വൈകിപ്പിച്ച് സുപ്രീംകോടതി. പാർലമെന്റ് പിരിച്ചുവിടാനുളള ഇമ്രാന്റെ തീരുമാനത്തിനെതിരെ നൽകിയ ഹർജികളിൽ വിധി പ്രസ്താവിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. തുടർച്ചയായ മൂന്നാം ദിവസമാണ് ഹർജിയിലെ വിധി പ്രസ്താവം നീട്ടിവെയ്‌ക്കുന്നത്.
പാർലമെന്റിൽ അവിശ്വാസം ചർച്ച ചെയ്യാനിരിക്കെയാണ് ഡെപ്യൂട്ടി സ്പീക്കറെ ഉപയോഗിച്ച് സമ്മേളനം അവസാനിപ്പിക്കുകയും പ്രസിഡന്റിനെക്കൊണ്ട് സഭ പിരിച്ചുവിടുകയും ചെയ്തത്. തുടർന്ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നീക്കം. എന്നാൽ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച മുതൽ ഇരുഭാഗങ്ങളുടെയും വാദം കോടതി കേട്ടുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വിധി പിറ്റേന്നത്തേക്ക് മാറ്റിവെക്കും.
ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിൽ അഞ്ചംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. വിഷയം കേൾക്കുന്നതിൽ കോടതിയുടെ നിയമാധികാരം ചോദ്യം ചെയ്യുന്ന വാദങ്ങളാണ് പ്രസിഡന്റ് ആരിഫ് ആൽവിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്ന് ഉന്നയിച്ചത്.
അതേസമയം പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചതുപോലെ പാകിസ്താനെതിരായ വിദേശ ഗൂഢാലോചനയ്‌ക്ക് തെളിവ് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ദേശീയ സുരക്ഷാ കൗൺസിൽ മീറ്റിംഗിന്റെ മിനിറ്റ്‌സ് ഹാജരാക്കാനാണ് നിർദ്ദേശം. പ്രതിപക്ഷ നീക്കത്തിന് പിന്നിൽ അമേരിക്ക ഉൾപ്പെടെയുളള വിദേശ ശക്തികളുടെ ഗൂഢാലോചനയാണെന്ന ആരോപണമാണ് ഇമ്രാൻ ആദ്യം മുതൽ ഉന്നയിക്കുന്നത്.
പ്രതിപക്ഷം ഒറ്റക്കെട്ടായിട്ടാണ് ഇമ്രാൻ ഖാനെതിരെ അവിശ്വാസം അവതരിപ്പിച്ചത്. ഇമ്രാന്റെ പാർട്ടിയിൽ നിന്ന് പാർലമെന്റംഗങ്ങൾ കൂട്ടത്തോടെ പ്രതിപക്ഷത്തിനൊപ്പം ചേർന്നതോടെ രാജി ഉറപ്പാകുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെ സർക്കാരിന്റെ പരാജയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അവിശ്വാസം.
Comments