പാലക്കാട്/തൊടുപുഴ: സംസ്ഥാനത്ത് പെയ്ത കനത്ത മഴയിലും ശക്തമായ ഇടിമിന്നലിലും തെങ്ങിന് തീപിടിച്ചു. തൊടുപുഴയിലും പാലക്കാടുമാണ് സംഭവം ഉണ്ടായത്. ശക്തമായ മിന്നലിൽ തെങ്ങിന്റെ ഏറ്റവും മുകൾഭാഗത്ത് തീ പിടിക്കുകയായിരുന്നു.
തൊടുപുഴ കോലാനി ബൈപാസിലെ പമ്പിനോട് ചേർന്ന് സ്ഥലത്തെ തെങ്ങിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സ് എത്തിയാണ് ഇവിടെ തീയണച്ചത്. പമ്പിനോട് ചേർന്ന സ്ഥലമായതിനാൽ ആളുകളിൽ പരിഭ്രാന്തിക്ക് ഇടയായിരുന്നു.
പാലക്കാട് കപ്പൂർ ചേക്കോട്ടിലാണ് മിന്നലിന്റെ ആഘാതത്തിൽ തെങ്ങിൽ തീ പിടിച്ചത്. കപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിലിന്റെ പറമ്പിലെ തെങ്ങിനാണ് തീപിടിച്ചത്. പട്ടാമ്പി മേഖലയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് ലഭിച്ചത്. ഇതിനിടയിലായിരുന്നു സംഭവം.
ഉച്ചയ്‌ക്ക് ശേഷം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശക്തമായ മഴയായിരുന്നു ലഭിച്ചത്. ഇതോടൊപ്പം കാറ്റും മിന്നലും പലയിടത്തും നാശം വിതച്ചിരുന്നു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വൈകിട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.















