പ്രാണികളെ കാണുമ്പോൾ പലർക്കും പേടി തോന്നാറുണ്ട്.. എന്റോമോഫോബിയ ഉള്ളവരാണെങ്കിൽ പാറ്റയെ കണ്ടാൽ പിന്നെ ആ പരിസരത്തുണ്ടാകില്ല. പ്രാണികളുടെ ആകൃതി, നിറം, അവ ചലിക്കുമ്പോഴുള്ള സ്പീഡ് ഇതൊക്കെയാകാം പലയാളുകൾക്കും പ്രാണികളോട് ഭയവും വെറുപ്പും ഒക്കെ തോന്നാൻ കാരണം. പ്രാണികളുടെ ഈ സവിശേഷതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അവയെ ജീവൻ രക്ഷിക്കുന്നവരാക്കി മാറ്റാനാണ് ഗവേഷകർ ശ്രമിക്കുന്നത്.
പാറ്റകളെ റോബോട്ടാക്കി മാറ്റിയിരിക്കുകയാണ് ഗവേഷകർ. റോബോ റോച്ച് എന്നാണിതിന് പേരിട്ടിരിക്കുന്നത്. കോക്രോച്ചിനെ റോബോട്ടാക്കിയതിനാലാണ് ഇത്തരത്തിലൊരു പേര്. പാറ്റയുടെ ആകൃതിയും വലിപ്പവും ചലനവേഗതയും പ്രയോജനപ്പെടുത്തുക എന്നതായിരുന്നു ഗവേഷകരുടെ ഉദ്ദേശ്യം. ഇതുപയോഗിച്ച് പാറ്റകളെ രക്ഷാദൗത്യത്തിന് സജ്ജമാക്കുകയാണ് ഗവേഷകർ.
ഭൂകമ്പമോ, ഒരു തീപ്പിടിത്തമോ സംഭവിച്ചു കഴിഞ്ഞാൽ തകർന്ന് കിടക്കുന്ന കെട്ടിടത്തിനിടയിലേക്ക് എത്തി രക്ഷാപ്രവർത്തനം നടത്തുകയെന്നത് ദുഷ്‌കരമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മനുഷ്യർ എത്ര പേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന് കണ്ടെത്താൻ പ്രയാസമാണ്. ഇത്തരം സാഹചര്യങ്ങളിലാണ് ഗവേഷകർ സജ്ജമാക്കിയ പാറ്റകളെ അഥവാ റോബോ റോച്ചുകളെ ഉപയോഗിക്കുക. പാറ്റയുടെ വലിപ്പം വളരെ ചെറുതായതിനാൽ തകർന്ന് കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് ഇടയിലേക്ക് എത്തിപ്പെടാൻ പാറ്റകൾക്ക് കഴിയും. ചെറിയ ദ്വാരത്തിലൂടെ വളരെ വേഗം സഞ്ചരിക്കാൻ ഇവയ്‌ക്കാകും. ഇത്തരത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തി, അക്കാര്യം രക്ഷാപ്രവർത്തകരെ അറിയിക്കുകയാണ് റോബോ റോച്ചുകളുടെ ദൗത്യം.
കഴിഞ്ഞ 15 വർഷമായി തുടരുന്ന ഗവേഷണത്തിന്റെ ഫലമായി ഡോ. ഹിരോടാക്ക സാട്ടോയാണ് റോബോ റോച്ചിനെ വികസിപ്പിച്ചത്. സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് അദ്ദേഹം. മഡഗാസ്‌കറിൽ നിന്നുള്ള പ്രത്യേകതരം കോക്രോച്ചുകളെയാണ് ഗവേഷകർ ഇതിനായി ഉപയോഗിച്ചത്. ഹിസ്സിങ് കോക്രോച്ച് എന്നാണിതിന്റെ പേര്. ഇവയുടെ മുതുകിൽ ഘടിപ്പിക്കുന്ന സെൻസറുകളെ അടിസ്ഥാനമാക്കിയാണ് പാറ്റകൾ ചലിക്കുക. ജീവൻ കണ്ടെത്തുന്നതിന് സഹായകമാകുന്ന അൽഗോരിതങ്ങളായിരിക്കും ഈ സെൻസറുകളിൽ ഘടിപ്പിച്ചിരിക്കുന്നത്.
അൽഗോരിതങ്ങളടങ്ങിയ ഈ സെൻസറുകൾ പാറ്റകളെ പല കാര്യങ്ങൾ തിരിച്ചറിയാൻ സഹായിക്കും. ഇതിനായി കമ്യൂണിക്കേഷൻ ചിപ്പ്, കാർബൺ ഡൈ ഓക്സൈഡ് സെൻസർ, മോഷൻ സെൻസർ, ഇൻഫ്രാറെഡ് ക്യാമറ എന്നിവ അടങ്ങിയ ഒരു ബാക്ക്പാക്ക് പാറ്റകൾക്ക് നൽകും. ഈ ബാക്ക് പാക്ക് ആണ് പാറ്റയുടെ മുതുകിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ സഹായത്തോടെ പാറ്റ എത്തിനിൽക്കുന്ന ഇടത്ത് എന്തെങ്കിലും ചലനങ്ങളുണ്ടോയെന്നും കാർബൺ ഡൈ ഓക്സൈഡിന്റെ സാന്നിധ്യമുണ്ടോയെന്നും നോക്കാൻ കഴിയും. അവിടെ ശരീരോഷ്മാവ് കണ്ടെത്താനും സാധിക്കും. ഇതുവഴി മനുഷ്യൻ സാന്നിധ്യം തിരിച്ചറിയാൻ പാറ്റകൾക്ക് കഴിയും. ഇപ്രകാരമാണ് റോബോ റോച്ചുകൾ പ്രവർത്തിക്കുന്നത്.
പാറ്റകൾക്കു പുറമെ വണ്ടുകളിലും സമാനമായ പരീക്ഷണം ഈ ഗവേഷകർ നടത്തുന്നുണ്ട്. പറക്കാൻ ശേഷിയുള്ള വണ്ടുകളുടെ ശരീരത്തിൽ സമാനമായ ചിപ്പുകൾ ഘടിപ്പിച്ചാണ് ഇത് നടപ്പിലാക്കുന്നത്. വണ്ട് റോബോട്ടുകളെ റിമോട്ട് കൺട്രോളിന്റെ സഹായത്തോടെയാണ് പറക്കാൻ അനുവദിക്കുക. നാം ഉദ്ദേശിക്കുന്ന ദിശയിലേക്ക് പറപ്പിക്കാൻ ഇതുവഴി സാധിക്കുന്നു. ജീവികളുടെ നാഡീവ്യവസ്ഥയും പേശികളും എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് നോക്കിയാണ് ഗവേഷകനായ സാട്ടോ ഇത് സാധ്യമാക്കിയത്. ശാസത്ര സാങ്കേതിക വിദ്യയുടെ വളർച്ച പാറ്റകളെയും പാറിപ്പറന്ന് നടക്കുന്ന വണ്ടുകളെയുമെല്ലാം രക്ഷാപ്രവർത്തകരാക്കിയെന്ന് ചുരുക്കം..














