ന്യൂഡൽഹി: ഭാരതത്തിലെ വിശ്വാസികൾ ഏറ്റവും അധികം കാത്തിരിക്കുന്ന തീർത്ഥാടന യാത്രകളിലൊന്നാണ് അമർനാഥ്. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സഹിച്ച്, ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയ്‌ക്കൊടുവിൽ എത്തിച്ചേരുന്ന അമർനാഥ്, വിശ്വാസികളുടെ ആഗ്രഹ പൂർത്തീകരണത്തിന്റെ അടയാളമാണ്. ശിവൻ തന്റെ അമരത്വം വെളിപ്പെടുത്തിയ ഇടമാണ് അമർനാഥ് എന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ പൗർണ്ണമി ദിനത്തിലാണത്രെ ശിവൻ പ്രത്യക്ഷപ്പെട്ടത്. അതാണ് ശ്രാവണ മാസത്തിൽ അമർനാഥ് തീർത്ഥാടനം നടത്തുന്നതിന്റെ പിന്നിലെ കാരണം. ഈ വർഷം അമർനാഥ് യാത്ര 2022 ജൂൺ 30ന് ആരംഭിച്ച് ഓഗസ്റ്റ് 11ന് സമാപിക്കുമെന്ന് അമർനാഥ് ദേവാലയ ബോർഡ് സിഇഒ നിതീഷ്വർ കുമാർ അറിയിച്ചു.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി യാത്രയ്‌ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ ഈ വർഷം വിപുലമായ രീതിയിൽ തന്നെ തീർത്ഥാടനമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു. യാത്രയ്‌ക്ക് മുന്നോടിയായുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 11 ആരംഭിക്കും. തീർഥാടകർക്ക് ക്ഷേത്രത്തിന്റെ വെബ്‌സൈറ്റലൂടെയും മൊബൈൽ ആപ്പിലൂടെയും ഓൺലൈനായി രജിസ്റ്റർ ചെയ്യാം.
ഈ വർഷം 3 ലക്ഷത്തിലധികം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നത്. ജമ്മുകശ്മീരിലെ റംബാൻ ജില്ലയിൽ തീർഥാടകർക്ക് താമസിക്കാനും മറ്റുമുള്ള സൗകര്യമൊരുക്കും. ഇക്കുറി വിദേശത്ത് നിന്നുള്ള വിശ്വാസികളെയും പ്രതീക്ഷിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. യാത്രയുടെ മറ്റ് വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നും അധികൃതർ വ്യക്തമാക്കി.
Comments