മുംബൈ: ഡൽഹി ക്യാപിറ്റൽസ് നായകൻ ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ലക്‌നൗ സൂപ്പർ ജയന്റ്‌സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് കുറഞ്ഞ ഓവർ നിരക്കിൽ പന്തെറിഞ്ഞതിനാലാണ് ഋഷഭിന് പിഴ ചുമത്തിയത്. ലക്‌നൗവിനെതിരെ നിശ്ചിത സമയത്ത് ബോളിംഗ് പൂർത്തിയാക്കാൻ ഡൽഹിയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
ഇതാദ്യാമായാണ് ഡൽഹി ക്യാപിറ്റൽസിന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കുറ്റം സംഭവിക്കുന്നത്. അതിനാലാണ് പിഴ തുക കുറച്ചതെന്ന് അധികൃതർ പറയുന്നു. മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മയ്‌ക്ക് ഇതേ കുറ്റത്തിന് 12 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ലക്‌നൗ ആറ് വിക്കറ്റിന് തോൽപ്പിച്ചിരുന്നു. ഡൽഹി മുന്നോട്ട് വെച്ച 150 റൺസ് വിജയലക്ഷ്യം, നാല് വിക്കറ്റ് നഷ്ടത്തിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സ് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനയക്കപ്പെട്ട ഡൽഹി ക്യാപിറ്റൽസ് 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 150 എന്ന വിജയ ലക്ഷ്യം ലക്നൗ സൂപ്പർ ജയന്റ്സിന് മുന്നിൽ വെച്ചത്. ആദ്യ ഓവറിൽ 34 പന്തിൽ നിന്ന് രണ്ട് സിക്സറുകളുടേയും ഒമ്പത് ഫോറുകളുടയേും അകമ്പടിയോടെയാണ് പൃഥ്വി ഷാ 61 റൺസെടുത്തത്. തുടർന്ന് ക്രീസിലിറങ്ങിയ ഡേവിഡ് വാർണർ 12 പന്തിൽ നിന്ന് 4 റൺസുമായി മടങ്ങി. റോവ് മോൻ 10 പന്തിൽ നിന്ന് 3 എന്നിങ്ങനെ സ്‌കോർ ബോർഡിൽ റൺസ് ചേർക്കാൻ പാടുപെടുകയായിരുന്നു ഡൽഹിയുടെ ബാറ്റർമാർ.
നാലാം വിക്കറ്റിൽ ക്യാപറ്റൻ ഋഷഭ് പന്തും സർഫറാസ് ഖാനും കളത്തിലിറങ്ങിയതോടെയാണ് ഡൽഹി കരകയറിയത്. ഇരുവരും ചേർന്ന് 75 റൺസാണ് ടീമിനായി നേടിയത്. ഋഷഭ് 36 പന്തിൽ നിന്ന് 2 സിക്സും 3 ഫോറുമടക്കം 39 റൺസോടെയും സർഫാസ് 28 പന്തിൽ നിന്ന് 3 ഫോറടക്കം 36 റൺസോടെയും പുറത്താകാതെ നിന്നു.
അതേസമയം, അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ ക്വിന്റൺ ഡീകോക്കിന്റെ തകർപ്പൻ പ്രകടനത്തിലൂടെയായിരുന്നു ലക്നൗ മുന്നേറിയത്. 52 പന്തുകളിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 80 റൺസാണ് താരം നേടിയത്. ക്യാപ്റ്റൻ രാഹുൽ 25 പന്തിൽ നിന്ന് ഒരു സിക്സും 1 ഫോറുമടക്കം 24 റൺസെടുത്തു. അവസാന ഓവറിൽ പോരാട്ടത്തിനിറങ്ങിയ ആയുഷ് ബദോനിയുടെ സിക്സറാണ് ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്. മൂന്ന് പന്തിൽ നിന്ന് ഒരു സിക്സുൾപ്പടെ 10 റൺസാണ് ബദോനി നേടിയത്. ദീപക് ഹൂഡ 12 പന്തിൽ നിന്ന് 11 റൺസുമായാണ് ക്രീസ് വിട്ടത്. ക്രുനാൽ പാണ്ഡ്യ ഒരു സിക്സുൾപ്പടെ 13 പന്തിൽ നിന്ന് 17 റൺസാണ് ലക്നൗവിനായി നേടിയത്. 13 ബോളിൽ നിന്ന് 5 റൺസാണ് എവിൻ ലെവിസ് നേടിയത്.
Comments