മുംബൈ: ഐപിഎൽ മത്സരത്തിൽ പഞ്ചാബിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആവേശജയം. പഞ്ചാബിനെ ആറ് വിക്കറ്റിന് ഗുജറാത്ത് പരാജയപ്പെടുത്തി. അവസാന രണ്ട് പന്തിൽ രാഹുൽ തെവാട്ടിയ രണ്ട് സിക്സർ പറത്തിയാണ് വിജയം പിടിച്ചെടുത്തത്. ഗുജറാത്ത് ടൈറ്റൻസിന്റെ തുടർച്ചയായ മൂന്നാമത്തെ വിജയമാണിത്. ടോസ് നഷ്ടപ്പെട്ട് പഞ്ചാബാണ് ബാറ്റിങ്ങിനിറങ്ങിയത്.
ഓഡീർ സ്മിത്ത് എറിഞ്ഞ അവസാന ഓവറിൽ 19 റൺസായിരുന്നു വേണ്ടിയിരുന്നത്. ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെ അർദ്ധ സെഞ്ചുറിയാണ് ഗുജറാത്തിനെ ലക്ഷ്യസ്ഥാനത്തെത്തിച്ചത്. 59 പന്തിൽ 96 റൺസ് എടുത്ത ഗില്ല് 19-ാം ഓവറിൽ ഔട്ടായി. അവസാന ഓവറിലെ ആദ്യ പന്തിൽ വൈഡിന്റെ ആനുകൂല്യം. തൊട്ടടുത്ത പന്തിൽ ഹാർദ്ദിക് പാണ്ഡ്യെ റണ്ണൗട്ട് ആയതോടെ ഗുജറാത്ത് തോൽവി ഉറപ്പിച്ചെങ്കിലും രാഹുൽ തെവാട്ടിയ വിജയം സമ്മാനിക്കുകയായിരുന്നു. അവസാന രണ്ട് പന്തിൽ 12 റൺസ് ആയിരുന്നു ഗുജറാത്തിന് ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ട് പന്തുകളും തെവാട്ടിയ കണ്ണും പൂട്ടി സിക്‌സർ പറത്തുകയായിരുന്നു.
ലിയാം ലിവിങ്സ്റ്റനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ. ലിവിങ്‌സ്റ്റൺ വെറും 27 പന്തിൽ നിന്ന് നാല് സിക്‌സും ഏഴ് ഫോറും അടക്കം 64 റൺസ് എടുത്തു. പഞ്ചാബിന്റെ തുടക്കം അത്ര മികച്ചതായിരുന്നില്ല. 11 സ്‌കോറിൽ നിൽക്കെ അഞ്ച് റൺസുമായി ക്യാപ്റ്റൻ മായങ്ക് അഗർവാൾ ഔട്ടായിരുന്നു. പിന്നാലെ അഞ്ചാം ഓവറിൽ ജോണി ബെയർസ്‌റ്റോയും മടങ്ങി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശിഖർ ധവാൻ ലിവിംങ്സ്റ്റൻ കൂട്ടുകെട്ടാണ് 52 റൺസ് എടുത്ത് പഞ്ചാബിനെ ഉയർത്തിയെടുത്തത്. 30-ാം പന്തിൽ നാല് ഫോർ അടക്കം 35 റൺസ് എടുത്ത ധവാൻ 11-ാം ഓവറിൽ ഔട്ടായി. തുടർന്ന് ലിവിങ്സ്റ്റണൊപ്പം ജിതേഷ് ശർമ്മയാണ് എത്തിയത്. 14-ാം ഓവറിൽ ജിതേഷിനേയും പിന്നാലെയെത്തിയ ഓഡീൻ സ്മിത്തിനേയും ഗുജറാത്ത് ടൈറ്റൻസിലെ ദർശൻ നൽകാണ്ഡെ പുറത്താക്കി.
റാഷിദ് ഖാന്റെ നാലാം ഓവറിൽ ലിവിങ്‌സ്റ്റണും ഷാരൂഖ് ഖാനും പുറത്തായി. ഇതോടെ പഞ്ചാബിന്റെ റൺ റേറ്റും കുറഞ്ഞു. രാഹുൽ ചഹാർ നടത്തിയ പ്രകടനമാണ് പഞ്ചാബിനെ 189ൽ എത്തിച്ചത്. രാഹുൽ ഒരു സിക്‌സും രണ്ട് ഫോറും അടക്കം 22 റൺസ് എടുത്തിരുന്നു. 75 റൺസ് എടുത്ത ലിയാം ലിവിങ്സ്റ്റൺ തന്നെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർ.















