ന്യൂഡൽഹി; ചെറുകിട സംരഭകർക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ മുദ്രാലോൺ പദ്ധതി നടപ്പായിട്ട് ഏഴുവർഷം. 2016 ഏപ്രിൽ എട്ടിനാണ് പ്രധാൻമന്ത്രി മുദ്രയോജന നിലവിൽ വന്നത്. ഇതുവരെ 35 കോടിയോളം അക്കൗണ്ടുകൾ വഴി 18.60 ലക്ഷംകോടിയുടെ വായ്പ അനുവദിച്ചു. വനിതകൾക്കാണ് മുദ്രലോണിന്റെ പ്രയോജനം ഏറെയും ലഭിച്ചത്. 68 ശതമാനത്തോളം വായ്പ അനുവദിച്ചത് വനിതകൾക്കാണ്. പുതിയസംരംഭകർക്ക് 22 ശതമാനം വായ്പ അനുവദിച്ചു. ഈ സാമ്പത്തിക വർഷം 4.86 കോടി ആളുകൾക്ക് 3.07ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്.
പാർശ്വവൽക്കരിക്കപ്പെട്ടവർ, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർ എന്നിവരെ ലക്ഷ്യമിട്ട പദ്ധതിയിൽ അർഹമായ കൈകളിൽ വായ്പ എത്തിക്കാൻ സാധിച്ചു. കോർപറേറ്റ്, കാർഷിക ഇതര ചെറുകിട സംരഭർക്ക് 10 ലക്ഷം വരെ വായ്പനൽകുന്ന പദ്ധതിയാണ് മുദ്രലോൺ പദ്ധതി. താഴെതട്ടിലുളളവർക്ക് ചെറുകിട ഇടത്തരം പദ്ധതികളിലൂടെ സംരംഭങ്ങൾ ആരംഭിച്ച് തൊഴിൽദാതാക്കളാവാൻ മുദ്രലോൺ അവസരമൊരുക്കി. ചെറുകിട സംരംഭകർക്ക് വ്യാപാരാനുകൂല അന്തരീക്ഷം സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചതായി കേന്ദ്രധനമന്ത്രി നിർമല സീതാറാം പറഞ്ഞു. താഴെ തട്ടിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ മുദ്രലോൺ വഴി സാധിച്ചു.
അനുവദിച്ച മൊത്തം വായ്പകളിൽ 51 ശതമാനം പട്ടികവിഭാഗത്തിനാണ്. 11 ശതമാനം ന്യൂനപക്ഷത്തിനും നൽകിയിട്ടുണ്ട്. മൂന്നു വിഭാഗമായാണ് വായ്പ നൽകിയത്. അൻപതിനായിരം വരെ ലോൺ വായ്പ ലഭിക്കുന്ന ശിശു, അഞ്ചുലക്ഷം വരെ കിഷോർ വിഭാഗം, 10 ലക്ഷം വരെ ലഭിക്കുന്ന തരുൺ എന്നിങ്ങനെയാണ് വായ്പ അനുവദിച്ചിരുന്നത്. സംരംഭകർക്ക് ബാങ്കുകൾ, ബാങ്കിങ് ഇതരധനകാര്യസ്ഥാപനങ്ങൾ തുടങ്ങിയവ വഴിയാണ് വായ്പ ലഭ്യമാക്കുന്നത്.
Comments