ലക്‌നൗ: ഗോരഖ്‌നാഥ് ക്ഷേത്രം ആക്രമിച്ച പ്രതി അഹമ്മദ് മുർത്താസ അബ്ബാസിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. അറബിക് വാക്കുകളുടെ ഒരു കോഡുഭാഷ പ്രതി ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്യാമ്പിലുള്ള ഒരു യുവതിയുമായി പ്രതി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇ-മെയിൽ മുഖേനയായിരുന്നു ആശയവിനിമയമെന്നും കണ്ടെത്തിയിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ഇക്കാര്യം സംബന്ധിച്ച പല വിവരങ്ങളും പ്രതി മൊഴി നൽകിയിട്ടുണ്ട്. ഐഎസ് ക്യാമ്പിലുള്ള യുവതി ആവശ്യപ്പെടുന്ന അക്കൗണ്ടുകളിലേക്ക് പലതവണയായി അബ്ബാസി പണം അയച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇന്ത്യയിലേക്ക് വരുമ്പോൾ നേരിട്ട് കാണാമെന്ന് യുവതി വാഗ്ദാനം നൽകിയിരുന്നു. യുവതിയുടെ ചിത്രവും അബ്ബാസിക്ക് അയച്ചുനൽകിയിട്ടുണ്ട്. ഐഎസിലേക്ക് ചേരാനുള്ള ഒരുക്കത്തിലായിരുന്നു അബ്ബാസിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
ഈ ലോകം മുഴുവൻ മുസ്ലീം ജനതയെ ദ്രോഹിക്കുകയാണെന്നാണ് അബ്ബാസി വിശ്വസിച്ചിരുന്നത്. തുടർന്ന് പല സിറിയൻ ഭീകരസംഘടനകളുമായും അബ്ബാസി ബന്ധപ്പെട്ടു. 2020 ജനുവരിയിലായിരുന്നു ഇത്. അവർ ആവശ്യപ്പെട്ടതുപ്രകാരം എട്ട് ലക്ഷത്തോളം രൂപ അബ്ബാസി അയച്ചുനൽകിയിട്ടുണ്ട്. അബ്ബാസിയുടെ അക്കൗണ്ടിലേക്ക് വന്ന പണത്തിന്റെയും അയച്ചുനൽകിയ പണത്തിന്റെയുമെല്ലാം സ്രോതസ്സിനെക്കുറിച്ച് വിശദമായ പരിശോധന നടത്തി വരികയാണ് അന്വേഷണസംഘം.
Comments