ന്യൂഡൽഹി: സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ വിജയകരമായ പരീക്ഷണത്തിന് പിന്നാലെ ഫിലിപ്പീൻസ് സൈന്യത്തിന് പരിശീലനം നൽകാനൊരുങ്ങി ഇന്ത്യ. ബ്രഹ്മോസ് മിസൈലുകൾ കൈകാര്യം ചെയ്യുന്നതിലാണ് ഫിലിപ്പീൻസ് സൈന്യത്തിന് ഇന്ത്യ പരിശീലനം നൽകുന്നത്. ഇതിന്റെ ഭാഗമായി ഫിലിപ്പീൻസ് സൈന്യം ജൂലൈ-ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയിലെത്തും.
ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കാനും അവയുടെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനും ഫിലിപ്പീൻസ് സൈന്യത്തിന് ഇന്ത്യ പരിശീലനം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 375 മില്ല്യൺ ഡോളറിന്റെ കരാർ ഇരു രാജ്യവും ഒപ്പിട്ടിരുന്നു. ഫിലിപ്പീൻസ് സേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനായും, ആന്റി-ഷിപ്പ് മിസൈൽ സിസ്റ്റത്തിന് അടിത്തറ പാകുവാനും ഇത് സഹായകരമാകുമെന്നാണ് സൈന്യം പറയുന്നു.
ഡൽഹിയിലും ഹൈദരാബാദിലുമാണ് ഫിലിപ്പീൻസ് സൈന്യത്തിനായുള്ള പരിശീലന കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളത്. ഇതാദ്യമായാണ് ഇന്ത്യ മറ്റൊരു രാജ്യത്തിന് ബ്രഹ്മോസ് മിസൈലുകൾ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നത്. ഇതിലൂടെ ഇരുരാജ്യങ്ങളുടെയും പ്രതിരോധ മേഖലയിലെ ബന്ധം ഊഷ്മളമാകും എന്നാണ് കണക്കുകൂട്ടുന്നത്.
ഇന്ത്യയിൽ നിന്നും പരിശീലനം നേടിയ ശേഷം, ശത്രുക്കളുടെ ലക്ഷ്യങ്ങളെ നിഷ്പ്രയാസം ഭേദിക്കാൻ ശേഷിയുള്ള ബ്രഹ്മോസ് മിസൈൽ ബറ്റാലിയൺ വികസിപ്പിക്കുമെന്നും, ഫിലിപ്പീൻസിനെ തകർക്കാൻ ശ്രമിക്കുന്ന കരങ്ങൾക്ക് തിരിച്ചടി നൽകുമെന്നും ഫിലിപ്പീൻസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മിസൈലുകൾ തൊടുക്കാനും, അവയുടെ സാങ്കേതിക അറ്റകുറ്റപണികൾ നടത്താനുമുള്ള പരിശീലനമാണ് ഇന്ത്യ നൽകുന്നതെന്നും ഫിലിപ്പീൻസ് സൈന്യം അറിയിച്ചു.
Comments