മുംബൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 155 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ, ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 154 റൺസ് നേടിയത്. 35 പന്തിൽ നിന്നും മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറുകളുമടക്കം 48 റൺസ് നേടിയ മൊയീൻ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.
ആദ്യജയം ലക്ഷ്യമിട്ട് ക്രീസിലിറങ്ങിയ ചെന്നൈയ്‌ക്ക് മോശം തുടക്കമാണ് ലഭിച്ചത്. പവർ പ്ലേയിൽ തന്നെ റോബിൻ ഉത്തപ്പ (15), റിതുരാജ് ഗെയ്കവാദ് (16) എന്നിവരുടെ വിക്കറ്റ് ചെന്നൈയ്‌ക്ക് നഷ്ടമായി. ഉത്തപ്പയുടെ വിക്കറ്റ് വാഷിംഗ്ടൺ സുന്ദർ നേടിയപ്പോൾ, റിതുരാജ്, നടരാജന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു. പിന്നീട് ക്രീസിൽ ഒത്തുചേർന്ന മൊയീൻ-അമ്പാട്ടി റായുഡു കൂട്ടുകെട്ടാണ് (27 പന്തിൽ 27) ചെന്നൈയെ കരകയറ്റിയത്. ഇരുവരും 62 റൺസ് കൂട്ടിചേർത്തു.
എന്നാൽ റായിഡുവിനെ പുറത്താക്കി സുന്ദർ വീണ്ടും ചെന്നൈയെ തകർക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ ശിവം ദുബെയ്‌ക്കും (3) അധികം പിടിച്ചു നിൽക്കാനായില്ല. ധോണിക്കും (3) മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനായില്ല. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റൻ രവീന്ദ്ര ജഡേജ, 14 പന്തിൽ 23 റൺസെടുത്തു. ബാറ്റിംഗ് പുരോഗമിക്കുമ്പോൾ, ഭുവനേശ്വർ കുമാർ ജഡേജയുടെ വിക്കറ്റ് നേടി. പിന്നാലെ എത്തിയ ഡ്വെയ്ൻ ബ്രാവോ (8), ക്രിസ് ജോർദാൻ (6) എന്നിവർ സ്‌കോർ 150 കടത്തി.
കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ഹൈദരാബാദ് പത്താം സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയ്‌ക്ക് ആദ്യത്തെ മൂന്ന് മത്സരങ്ങളിലും വിജയം നഷ്ടമായിരുന്നു.
Comments